തിരിച്ചടിയായത് മമ്മൂട്ടിയുടെ പിടിവാശി? ബല്‍റാം വേഴ്‌സസ് താരാദാസിന്റെ കഥ ഇങ്ങനെയായിരുന്നില്ല; ആദ്യത്തെ തിരക്കഥ അതേപടി ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റ് ഉറപ്പെന്ന് ഐ.വി.ശശി

വെള്ളി, 28 ജനുവരി 2022 (08:42 IST)
മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമയാണ് ബല്‍റാം വേഴ്സസ് താരാദാസ്. അതിരാത്രം എന്ന സിനിമയിലെ കള്ളക്കടത്തുകാരന്‍ താരാദാസിനേയും ആവനാഴിയിലേയും ഇന്‍സ്പെക്ടര്‍ ബല്‍റാമിലേയും പൊലീസ് ഉദ്യോഗസ്ഥന്‍ ബല്‍റാമിനേയും ഒരേസമയം അവതരിപ്പിക്കുകയാണ് ഐ.വി.ശശി ബല്‍റാം വേഴ്സസ് താരാദാസ് എന്ന സിനിമയിലൂടെ ചെയ്തത്.
 
2006 ഏപ്രില്‍ 28 നാണ് ബല്‍റാം വേഴ്സസ് താരാദാസ് റിലീസ് ചെയ്തത്. സിനിമ തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു. കത്രീന കൈഫ് മമ്മൂട്ടിയുടെ നായികയായി എത്തിയിട്ടും ബല്‍റാം വേഴ്സസ് തരാദാസിന് പിടിച്ചുനില്‍ക്കാനായില്ല. ഐ.വി.ശശിയാണ് ബല്‍റാം വേഴ്സസ് താരാദാസ് സംവിധാനം ചെയ്തത്. ടി.ദാമോദരനും എസ്.എന്‍.സ്വാമിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത്.
 
ടി.ദാമോദരന്‍ മാഷിന്റെ തിരക്കഥ അതേപടി ചെയ്തിരുന്നെങ്കില്‍ പടം സൂപ്പര്‍ഹിറ്റ് ആകുമായിരുന്നു എന്നാണ് ഐ.വി.ശശി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ദാമോദരന്‍ മാഷ് ആദ്യം കൊണ്ടുവന്ന തിരക്കഥ അത്ര കരുത്തുറ്റതായിരുന്നെന്നും അത് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും സിനിമ വിജയിക്കുകമായിരുന്നു എന്നും ശശി പറഞ്ഞു.
 
ദാമോദരന്‍ മാഷിന്റെ തിരക്കഥയില്‍ മമ്മൂട്ടി കുറേ മാറ്റങ്ങള്‍ വരുത്തിയതായി അക്കാലത്ത് വാര്‍ത്തുകളുണ്ടായിരുന്നു. ഇത് സിനിമ ബോക്സ്ഓഫീസില്‍ പരാജയപ്പെടാന്‍ കാരണമായെന്നാണ് ശശി പരോക്ഷമായി പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ മമ്മൂട്ടിയെ മാത്രം കുറ്റംപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഐ.വി.ശശി പറഞ്ഞു. താരങ്ങള്‍ക്ക് ചുറ്റും ചില ഉപഗ്രഹങ്ങളുണ്ടെന്നും അവര്‍ ബ്രെയ്ന്‍ വാഷ് ചെയ്താണ് പല തീരുമാനങ്ങളും എടുപ്പിക്കുന്നതെന്നുമായിരുന്നു ശശി അന്ന് പറഞ്ഞത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍