റെക്കോര്‍ഡ് ഡ്രൈവില്‍‌ എന്തുകൊണ്ട് കലഹമുണ്ടായി? ലാല്‍ ജോസ് പ്രതികരിക്കുന്നു

ചൊവ്വ, 5 ഓഗസ്റ്റ് 2014 (13:07 IST)
റെക്കോര്‍ഡ് ഡ്രൈവ് എന്ന ലോകയാത്രയില്‍ എന്തുകൊണ്ട് കലഹമുണ്ടായി എന്നത് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായ കാര്യമാണ്. സംവിധായകന്‍ ലാല്‍ ജോസ്, മാധ്യമപ്രവര്‍ത്തകന്‍ ബൈജു എന്‍ നാ‍യര്‍, മുന്‍ റെയില്‍‌വേ ഉദ്യോഗസ്ഥന്‍ സുരേഷ് ജോസഫ് എന്നിവരായിരുന്നു സംഘാംഗങ്ങള്‍. 75 ദിവസം കൊണ്ട് 27 രാജ്യങ്ങളായിരുന്നു യാത്രയുടെ ലക്‍ഷ്യം. കാറില്‍ 24,000 കിലോമീറ്റര്‍ പിന്നിടാനായിരുന്നു പദ്ധതി. 
 
എന്നാല്‍ കഴിഞ്ഞ 27-ന് ബൈജു എന്‍ നായര്‍ ഇടയ്ക്ക് വെച്ച് പിരിഞ്ഞു. ലാല്‍ ജോസും സുരേഷ് ജോസഫും യാത്രതുടരുകയും ചെയ്യുന്നു. ലാല്‍ ജോസിനെ സുരേഷ് ജോസഫ് അപമാനിക്കാന്‍ ശ്രമിച്ചതാണ് കാര്യമെന്നും പ്രതിഷേധിച്ച തന്നെ വഴിയില്‍ ഇറക്കിവിട്ടിട്ട് പോവുകയുമായിരുന്നുവെന്ന് ബൈജു എന്‍ നായര്‍ റെഡ് എഫ് എമ്മിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. അപ്പോഴൊന്നും ലാല്‍ ജോസ് ഇതെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ കാരണങ്ങളെക്കുറിച്ച് ലാല്‍ ജോസ് വിയന്നയില്‍ വെച്ച് മനസ് തുറന്നു.
 
അടുത്ത പേജില്‍: ‘ലക്‍ഷ്യമാണ് പ്രധാനം, പ്രശ്നങ്ങളല്ല’
 
 
 

ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇതെക്കുറിച്ച് സംസാരിച്ചത്.
 
“അതെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിയ വ്യത്യസ്ത സ്വഭാവക്കാരായ വ്യക്തികളാണ് മൂവരും. കല്യാണം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് വിവാഹമോചനം നേടുന്നവരുമുണ്ട്. ചെറിയ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ബൈജു യാത്ര അവസാനിപ്പിച്ച് പോയത്. 
 
ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ല. യാത്രപുറപ്പെടുമ്പോള്‍ ഞങ്ങള്‍ പരസ്പരം ധാരണയിലെത്തിയ ഒരു കാര്യമുണ്ട്. ഈ കാറിനുള്ളില്‍ നടക്കുന്നത് ഈ കാറിനുള്ളില്‍ തന്നെ അവസാനിപ്പിക്കണമെന്ന്. ഞാന്‍ അത് അവസാനം വരെ പാലിക്കും. എന്നില്‍ നിന്ന് അതിന്റെ ഒരു വിവരങ്ങളും ആര്‍ക്കും കിട്ടില്ല. ലക്ഷ്യമാണ് പ്രധാനം, പ്രശ്ങ്ങളല്ല.“
 
സഞ്ചാരികള്‍ക്കും യാത്രയെ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും സ്വപ്നതുല്യമായ യാത്രയായിരുന്നു റെക്കോര്‍ഡ് ഡ്രൈവ് എന്ന ലോകയാത്ര. നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കടന്ന് ലണ്ടനിലെത്തുക എന്ന സ്വപ്നസമാനമായ യാത്ര. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക