എന്തുകൊണ്ട് പൃഥ്വിരാജിന്റേയും പൂർണിമയുടെയും മൊഴികൾ എടുത്തില്ല? - ദിലീപ് രണ്ടും കൽപ്പിച്ച്

വെള്ളി, 24 നവം‌ബര്‍ 2017 (15:50 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയിൽ ഹാജരാക്കി. ആദ്യബന്ധം തകർന്നതിനു പിന്നിൽ നടിയാണെന്നും ഇതാണ് നടിയെ ആക്രമിക്കാൻ കാരണമായതെന്നുമാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, വിചാരണ കോടതിയിൽ എത്തുമ്പോൾ കളിയാകെ മാറും.
 
ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള രണ്ടും കൽപ്പിച്ച് തന്നെയാണ്. പ്രധാനതെളിവുകളായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിയാത്തത് പൊലീസിനു തലവേദനയാകും. കോടതിയിൽ ഇത് ആയുധമാക്കാൻ രാമൻപിള്ള ശ്രമിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
നേരത്തേ ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ, സുനി ജയിലിൽ നിന്നു നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാപ്രവർത്തകരെ എന്തുകൊണ്ടാണ് പൊലീസ് ചോദ്യം ചെയ്യാത്തതെന്നും അവരുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്നും രാമൻപിള്ള ഹൈക്കോടതിയിൽ ചോദിച്ചിരുന്നു.
 
വിചാരണ സമയത്ത് ഇക്കാര്യം വീണ്ടും എടുത്തിടാൻ സാധ്യതയുണ്ട്. ജയിലിൽ വെച്ച് സുനി നാദിർഷായേയും അപ്പുണ്ണിയേയും ഭീഷണിപ്പെടുത്തി വിളിച്ച സമയത്ത് നടൻ പൃഥ്വിരാജ്, നടി പൂർണിമ ഇന്ദ്രജിത്ത്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളായിരുന്നു സുനി പറഞ്ഞത്. ഈ ഫോൺകോളിന്റെ റെ‌ക്കോർഡ് സഹിതമാണ് ദിലീപ് ഡിജിപിക്ക് നൽകിയത്. കോടതിയിൽ പൊലീസ് വിയർക്കുമോ ദിലീപ് വിയർക്കുമോ എന്ന് കണ്ടറിയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍