Shubman Gill: ഇന്ത്യയില്‍ മാത്രം കളിച്ചിട്ട് കാര്യമില്ലല്ലോ, പുറത്തും മികവ് തെളിയിക്കട്ടെ; ഗില്ലിനെ കോലിയുമായി താരതമ്യം ചെയ്യാറായിട്ടില്ലെന്ന് ശ്രീകാന്ത്

ബുധന്‍, 3 ജനുവരി 2024 (10:38 IST)
Virat Kohli and Shubman Gill

Shubman Gill: 'അടുത്ത വിരാട് കോലി' എന്നാണ് യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു താരതമ്യത്തിനു സമയമായിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നു. ഇന്ത്യയില്‍ മാത്രം കളിച്ചതുകൊണ്ട് കാര്യമില്ലെന്നും പുറത്തും മികവ് തെളിയിക്കുകയാണ് വേണ്ടതെന്നും ഗില്ലിന്റെ പ്രകടനങ്ങളെ വിലയിരുത്തിയ ശ്രീകാന്ത് പറഞ്ഞു. 
 
' ലോകത്ത് എവിടെയും നന്നായി കളിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് സാധിക്കണം. നാട്ടിലും ഏഷ്യയിലും മാത്രം റണ്‍സ് നേടുന്നത് ഗില്ലിനെ സഹായിക്കില്ല. വിദേശത്തും സ്‌കോര്‍ ചെയ്യാന്‍ സാധിക്കണം. എന്തുകൊണ്ടാണ് കോലിയെ നമ്മള്‍ 'കിങ്' എന്നു വിളിക്കുന്നത്? അദ്ദേഹത്തിന്റെ കണക്കുകള്‍ നോക്കൂ, അവസാന വര്‍ഷം തന്നെ എടുത്താല്‍ മതി. അതിപ്പോള്‍ ടെസ്റ്റില്‍ ആയാലും ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ആയാലും. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ നോക്കൂ..! വേറൊന്നും എനിക്ക് പറയാനില്ല. ഒരു വിരാട് കോലിയെ നമുക്ക് എക്കാലത്തും ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ല. അതുപോലെ കോലിയെ പോലെ റണ്‍സ് അടിച്ചുകൂട്ടാന്‍ എല്ലാവര്‍ക്കും സാധിക്കുകയുമില്ല. എങ്കിലും നിങ്ങള്‍ പരമാവധി പരിശ്രമിക്കണം, അദ്ദേഹത്തിന്റെ കണക്കുകളുടെ തൊട്ടടുത്ത് എത്താനെങ്കിലും,' ശ്രീകാന്ത് പറഞ്ഞു. 

Read Here: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോലിയും രോഹിത്തും, തലപുകച്ച് സെലക്ടര്‍മാര്‍ !
 
' ഗില്‍ അടുത്ത ഇതാണ്, അതാണ് എന്നൊന്നും പറയുന്നതില്‍ കാര്യമില്ലെന്ന് തോന്നുന്നു. നമുക്ക് അതെല്ലാം കാത്തിരുന്ന് കാണാം. ഞാന്‍ ഗില്ലിനെ ഓവര്‍റേറ്റ് ചെയ്യുകയല്ല. എങ്കിലും നോക്കാം,' 
 
' കെ.എല്‍.രാഹുലിന് മികവുണ്ട്. വിരാട് കോലിയുടെ 60, 70 ശതമാനത്തില്‍ എങ്കിലും എത്താനുള്ള ക്ലാസ് അദ്ദേഹത്തിനുണ്ട്. റിഷഭ് പന്തും മറ്റൊരു മികച്ച താരമാണ്,' കൃഷ്ണമാചാരി ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍