ധോണി ഒന്നുമറിഞ്ഞിരുന്നില്ല, ‘നായകനെ’ ഇവര്‍ ചതിച്ചോ ? - റിപ്പോര്‍ട്ട് പുറത്ത്

തിങ്കള്‍, 9 ജനുവരി 2017 (14:30 IST)
ബിസിസിഐയുടെ കടുത്ത സമ്മര്‍ദത്തിനടിപ്പെട്ടാണ് മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം രാജിവച്ചതെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2019ലെ ലോകകപ്പ് ലക്ഷ്യമാക്കി വിരാട് കോഹ്‌ലിയെ നായകനാക്കാന്‍ സെപ്‌റ്റംബര്‍ മാസം ബിസിസിഐ നീക്കം ആരംഭിച്ചിരുന്നതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സെപ്റ്റംബർ 21ന് പുതിയ സെലക്‌ഷൻ കമ്മിറ്റിയെ നിയമിച്ചതു മുതൽ വിരാട് കോഹ്‌ലിയെ നായകസ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കമാരംഭിച്ചിരുന്നു. ഏകദിന, ട്വന്റി -20 ടീമുകളുടെ നായകസ്ഥാനം എത്രയും വേഗം ധോണിയില്‍ നിന്ന് മാറ്റുകയായിരുന്നു പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ പദ്ധതി.

2019ലെ ലോകകപ്പ് ആകുമ്പോള്‍ ധോണിക്ക് 39 വയസാകുമെന്നും അതിനാല്‍ കോഹ്‌ലിയാണ് അടുത്ത ലോകകപ്പ് നയിക്കാന്‍ പ്രാപ്‌തനെന്നും അഞ്ചംഗ സെലക്ഷന്‍ പാനൽ കണ്ടെത്തി. ഇതിനേത്തുടര്‍ന്ന് ധോണിയില്‍ പതിയ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനിച്ചിരുന്നു.

ഈ മാസം നാലിനാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. ബിസിസിഐയുടെ അതിയായ സമ്മര്‍ദത്തിനടിമപ്പെട്ടാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞതെന്നാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക