കോഴ വാങ്ങിയിരുന്നോ ?; സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മിഥാലി രംഗത്ത്

വ്യാഴം, 27 ജൂലൈ 2017 (14:47 IST)
വനിതാ ലോകകപ്പ് ഫൈനലില്‍ പുറത്താകാന്‍ ഉണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ മിഥാലില്‍ രാജ്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഞാന്‍ പുറത്തായതിനെക്കുറിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. സ്‌പൈക്ക് ഗ്രൗണ്ടിലുടക്കിയതു മൂലമാണ് റണ്‍ ഔട്ട് ആകേണ്ടിവന്നത്. അലസമായി ഞാന്‍ ഓടിയെന്ന വാര്‍ത്ത തെറ്റാണെന്നും മിഥാലി പറഞ്ഞു.

അതിവേഗ സിംഗിളിന് പൂനം റാവുത്ത് വിളിച്ചപ്പോള്‍ ഞാനും ക്രീസ് വിട്ടിറങ്ങി. എന്നാല്‍, പിച്ചിന്റെ പാതിവഴിയിലെത്തിയപ്പോള്‍ സ്‌പൈക്ക് ഗ്രൗണ്ടിലുടക്കി. ഇതോടെ, അതിവേഗത്തില്‍ ഓടാനുള്ള കരുത്ത് ഇല്ലാതായി. തുടര്‍ന്ന് വേഗത്തില്‍ ഓടാനോ ഡൈവ് ചെയ്യാനോ സാധിച്ചില്ല. ഈ അവസ്ഥ ക്യാമറകള്‍ കണ്ടില്ല. ഇതോടെയാണ് ഞാന്‍ അലസമായി ഓടിയെന്ന ആരോപണം ഉയരാന്‍ കാരണമെന്നും മിഥാലി പറഞ്ഞു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 റണ്‍സിനാണ് ഫൈനലില്‍ കീഴടങ്ങിയത്. 191/4 എന്ന നിലയിൽ നിന്നാണ് 219 റണ്‍സിന് ഇന്ത്യ പുറത്തായത്. 31 പന്തില്‍ 17 റണ്‍സെടുക്കാന്‍ മാത്രമെ മിഥാലിക്കു സാധിച്ചുള്ളൂ.

മിഥാലിയുടെ പുറത്താകലിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഫൈനലില്‍ തോല്‍‌ക്കാന്‍ മിഥാലി കോഴ വാങ്ങിയെന്ന് ബോളിവുഡ് താരം കമാൽ റാഷിദ് ഖാൻ (കെആർകെ) ആരോപിച്ചിരുന്നു. ഫൈനലിൽ മിഥാലി ഔട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്നായിരുന്നു. അവിശ്വസനീയമായ രീതിയിലായിരുന്നു അവര്‍ പുറത്തായത്. നിർബന്ധപൂർവം ഔട്ടായതു പോലെയാണ് തോന്നിയതെന്നും ട്വിറ്ററിലൂടെ കെആർകെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക