വിവാദങ്ങൾ ബാധിക്കുമോ? ഓണചിത്രങ്ങൾക്ക് ആശങ്ക

അഭിറാം മനോഹർ

വ്യാഴം, 29 ഓഗസ്റ്റ് 2024 (12:17 IST)
Onam release
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദകൊടുങ്കാറ്റ് മലയാള സിനിമയെ ആഞ്ഞടിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ഓണം റിലീസിനായി കാത്തിരിക്കുന്ന സിനിമകളെയാണ്. മലയാളികളുടെ ഉത്സവകാലമായ ഓണം സിനിമ വ്യവസായം ഉറ്റുനോക്കുന്ന സമയമാണ്. അതിനാല്‍ തന്നെ വലിയ പ്രതീക്ഷയുള്ള സിനിമകളാണ് ഇക്കുറി ഓണം റിലീസായി എത്തുന്നത്. എന്നാല്‍ ഹേമ കമ്മിറ്റിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പുതിയ സിനിമകളുടെ പ്രകടനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നിലവില്‍ ശക്തമാണ്.
 
മലയാളത്തില്‍ നാല് സിനിമകളാണ് ഓണം റിലീസായി തയ്യാറെടുക്കുന്നത്. സ്‌കൂള്‍ അവധിക്കാലം കൂടെ കണക്കിലെടുത്ത് സെപ്റ്റംബര്‍ 12,13 തീയ്യതികളിലാകും ഈ സിനിമകള്‍ റിലീസാവുക. ഉത്സവകാലത്തിന് തുടക്കമായി സെപ്റ്റംബര്‍ അഞ്ചിന് വിജയ് നായകനാകുന്ന ഗോട്ടാകും കേരളത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുക. ടൊവിനോ തോമസിന്റെ ബ്രഹ്മാണ്ഡ സിനിമയായ അജയന്റെ രണ്ടാം മോഷണം, ആന്റണി പെപ്പെയുടെ കൊണ്ടല്‍,ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം, ഒമര്‍ ലുലു ഒരുക്കുന്ന റഹ്മാന്‍ ചിത്രം ബാഡ് ബോയ്‌സ് എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള ഓണം റിലീസുകള്‍.
 
 നിലവില്‍ വിവാദങ്ങളാല്‍ കലുഷിതമാണെങ്കിലും ഓണം റിലീസുകളെ നിലവിലെ വിവാദങ്ങള്‍ ബാധിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്. ഏറെ കാലങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ടൊവിനോ സിനിമയായ അജയന്റെ രണ്ടാം മോഷണം റിലീസിനെത്തുന്നത്. കഴിഞ്ഞ ഓണത്തിന് ഇറങ്ങിയ ആര്‍ഡിഎക്‌സിന് ശേഷം പെപ്പെ നായകനാകുന്ന സിനിമയായ കൊണ്ടലും ഏറെ പ്രതീക്ഷയുള്ള സിനിമയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍