സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിലകന്‍ അനുസ്‌മരണം വെള്ളിയാഴ്‌ച

സുബിന്‍ ജോഷി

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:08 IST)
സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ മലയാള സിനിമയുടെ അതുല്യ നടൻ തിലകന്റെ ഒമ്പതാം ചരമവാർഷിക അനുസ്‌മരണ ദിനം സെപ്റ്റംബർ 24 വെള്ളിയാഴ്‌ച രണ്ട് മണിക്ക് സൂം മീറ്റിംഗിലുടെ നടക്കുമെന്ന് ജനറൽ കൺവീനർ സലിം പി ചാക്കോ അറിയിച്ചു. 
 
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്‍ഡ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ്  അനുസ്മരണം ഉദ്ഘാടനം ചെയ്യും. 
 
എ ഗോകുലേന്ദ്രൻ, ഏബ്രഹാം തടിയൂർ, അഡ്വ. കെ ജയവർമ്മ, കടമ്മനിട്ട കരുണാകരൻ, വിനോദ് ഇളകൊള്ളൂർ, സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, വിഷ്ണു അടൂർ, പി സക്കീർ ശാന്തി തുടങ്ങിയവർ അനുസ്‌മരണ യോഗത്തിൽ പങ്കെടുക്കും.
 
പി എസ് കേശവൻ - ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ് തിലകൻ ജനിച്ചത്. മുണ്ടക്കയം സിഎംഎസ് സ്‌കൂൾ, കോട്ടയം എംഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. 
 
സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. പതിനെട്ടോളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. പതിനായിരത്തിലധികം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. നാൽപത്തിമൂന്ന് നാടകങ്ങൾ സംവിധാനം ചെയ്തു. 
 
1973ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിലകൻ 2012 സെപ്റ്റംബർ 24ന് പുലർച്ചെ 3:35ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരിക്കുമ്പോൾ 77 വയസായിരുന്നു അദ്ദേഹത്തിന് പ്രായം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍