തിയേറ്ററിൽ ഉണ്ടായിരുന്നവരെല്ലാം ചിരിച്ചു, എനിക്ക് മാത്രം ചിരി വരുന്നില്ല എന്നാണ് ആ വ്ളോഗർ പറഞ്ഞത്, പ്രിൻസ് ആൻഡ് ഫാമിലിനെ നശിപ്പിക്കാൻ പലരും പലതും ചെയുന്നു: ലിസ്റ്റിൻ സ്റ്റീഫൻ
സിനിമയെ മനഃപൂര്‍വം നശിപ്പിക്കാന്‍ ചിലര്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞെങ്കിലും അതെല്ലാം തള്ളികൊണ്ട് പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചെന്ന് ലിസ്റ്റിന്‍ പറയുന്നു. ഇതൊരു കുടുംബ സിനിമയാണ്. ചെറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ കുടുംബങ്ങള്‍ക്ക് ഇത് കണക്റ്റ് ആകും. എല്ലാത്തരം സിനിമകളും എല്ലാവര്‍ക്കും കണക്റ്റ് ആവണമെന്നില്ല. ഇതുള്ളവരെ സംബന്ധിച്ച് ഇത് കണക്റ്റാകും. ഈ സിനിമയെ ജനം ഏറ്റെടുത്തു കഴിഞ്ഞു. തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആണ്. സിനിമ കാണുന്നവരെല്ലാം മനസ്സ് നിറഞ്ഞ് ചിരിച്ചാണ് മടങ്ങുന്നത്.
ഈ സിനിമയെ പറ്റി നെഗറ്റീവ് റിവ്യൂ പറഞ്ഞ ഒരു വ്‌ളോഗറുണ്ട്. എന്റെയൊക്കെ എത്രയോ സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ കേട്ടിട്ടുണ്ട്. ഞാന്‍ ആ വ്‌ളോഗറെ വിളിച്ചു. എന്താണ് ഇങ്ങനൊരു റിവ്യൂ കൊടുത്തതെന്ന് ചോദിച്ചു. എന്റെ പൊന്ന് ഭായി, തിയേറ്ററിലുണ്ടായിരുന്ന എല്ലാവരും സിനിമ കണ്ട് ചിരിക്കുകയായിരുന്നു. എനിക്ക് മാത്രം ചിരി വരുന്നില്ല. എന്നാണ് അയാള്‍ മറുപടി പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ അയാള്‍ പറയുന്നത് നാട്ടിലേക്ക് പാതിരാത്രിയിലെ ചെല്ലാറുള്ളു, നാട്ടുകാരുമായി ബന്ധമില്ലെന്നാണ്. അങ്ങനെ സമൂഹവുമായി വേറിട്ട് ജീവിക്കുന്നവര്‍ക്ക് ഈ സിനിമ കണക്റ്റ് ചെയ്യില്ലായിരിക്കാം. നെഗറ്റീവ് റിവ്യൂ പറഞ്ഞതിന് ആളുകള്‍ ഹീത്ത വിളിക്കുന്നുണ്ടെന്നും സിനിമ വിജയിച്ചെന്നും അയാള്‍ തന്നെ പറഞ്ഞു.
തിയേറ്ററുകാരുടെ തുറന്ന് പറച്ചില്‍ അവര്‍ക്ക് ദിലീപേട്ടനെ തിരിച്ചുകിട്ടിയെന്നാണ്. തിരിച്ചുകിട്ടിയെന്ന് പറയുമ്പോള്‍ അദ്ദേഹം എങ്ങോട്ടും ഓടിപോയിട്ടില്ല. മമ്മൂക്കയ്ക്ക് ന്യൂഡല്‍ഹി കിട്ടിയ പോലെ, രജനിക്ക് ജയിലര്‍ കിട്ടിയ പോലെ തുടര്‍ച്ചയായി നാലഞ്ച് സിനിമകള്‍ പരാജയപ്പെട്ട ഹീറോസ് എല്ലാ ഇന്‍ഡസ്ട്രിയിലുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.