സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ ജീവനക്കാരുടെ യഥാർഥ മുഖം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. വലിയ തുക മോഷ്ടിക്കുകയും അതു പിടിക്കപ്പെട്ടപ്പോൾ അപകീർത്തിപ്പെടുത്തുന്ന വ്യാജ പരാതി നൽകി രക്ഷപ്പെടാൻ ശ്രമിക്കുകയുമാണ് അവർ ചെയ്തതെന്ന് അഹാന പറയുന്നു. കള്ളക്കേസ് നൽകിയാൽ അവർ മോഷ്ടിച്ച പണം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാമെന്ന് അവർക്ക് തോന്നിയിടത്താണ് അവർ സ്വന്തം കുഴിമാടം കുഴിച്ചതെന്നും അഹാന കുറിച്ചു.
അഹാനയുടെ വാക്കുകൾ ഇങ്ങനെ:
"മോഷണം കണ്ടെത്തിയതിന്റെ പിറ്റേന്ന്, കുറ്റം ഏറ്റുപറഞ്ഞ്, ചെറിയൊരു ഒത്തുതീർപ്പിനായി 3 പെൺകുട്ടികൾ കുടുംബത്തോടൊപ്പം വന്നപ്പോൾ, കാലു പിടിച്ച് മാപ്പ് ചോദിക്കുകയും അവർക്കെതിരെ കേസെടുക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ അമ്മ (സിന്ധു കൃഷ്ണ) യൂട്യൂബ് ചാനലിൽ പുറത്തുവിട്ടിരുന്നു. പറഞ്ഞ കാലയളവിനുള്ളിൽ ബാക്കി പണം തിരികെ നൽകാമെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ, ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞങ്ങൾക്കെതിരെ കള്ളക്കേസ് നൽകാനുള്ള മികച്ച ആശയം ആരോ അവർക്ക് നൽകി. സത്യം തെളിയിക്കാൻ വേണ്ടിയല്ല ഞങ്ങൾ ഈ വിഡിയോ പുറത്തുവിടുന്നത്. കാരണം നിങ്ങളിൽ ഭൂരിഭാഗം പേർക്കും എന്താണ് സത്യമെന്നത് വ്യക്തമാണെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നാൽ മറുവശത്തുള്ളയാൾ സെലിബ്രിറ്റി ആണെങ്കിൽ എന്തെങ്കിലും ചീത്ത പറഞ്ഞിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കാം എന്ന് കരുതുന്ന തട്ടിപ്പുകാർക്ക് ഇതൊരു ശക്തമായ താക്കീതാണ്. കുറച്ചു ലൈക്കുകൾക്കും വ്യൂസിനുമായി സ്ഥിരീകരിക്കാത്ത വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തയ്യാറുള്ള മീഡിയ പേജുകൾ ഉണ്ടായിരിക്കാം, എന്നാൽ അതെല്ലാം കുറച്ചു സമയത്തേക്കു മാത്രമേ നിലനിൽക്കൂ.
മാധ്യമങ്ങൾക്ക് മുന്നിൽ കള്ളക്കഥകൾ പറഞ്ഞ് കരയാനുള്ള അവരുടെ ത്വരയാണ് ഈ 3 തട്ടിപ്പുകാരികളെയും ഇപ്പോൾ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത്. അവർ മാന്യരായിരുന്നുവെങ്കിൽ മോഷ്ടിച്ച പണം അവർക്ക് നൽകാമായിരുന്നു, ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. എന്നാൽ, ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച് ഞങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയാൽ അവർ മോഷ്ടിച്ച പണം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാമെന്ന് അവർക്ക് തോന്നി - അവിടെയാണ് അവർ സ്വന്തം കുഴിമാടം കുഴിച്ചത്.