നിർഭയ കേസ്: വിനയ് ശർമ്മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

അഭിറാം മനോഹർ

ശനി, 1 ഫെബ്രുവരി 2020 (11:12 IST)
നിർഭയ കേസിൽ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. ഇന്ന് നടത്തേണ്ടിയിരുന്ന നിർഭയ കേസിലെ വധശിക്ഷ രാഷ്ട്രപതി ദയാഹർജിയിൽ തീരുമാനമെടുത്തില്ല എന്ന കാരണത്താൽ ഡൽഹി കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഈ ദയാഹർജിയാണ് രാഷ്ട്രപതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
 
മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് നിർഭയ കേസിലെ പ്രതികൾ. ഇതിൽ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി നേരത്തെ തള്ളിയിരുന്നു. തങ്ങളുടെ മുന്നിൽ ഇനിയും നിയമപരമായ വഴികളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ എന്നിവർ കോടതിയെ സമീപിച്ചത്. അക്ഷയ് കുമാറിന്റെ പിഴവു തിരുത്തൽ ഹർജി തള്ളിയെങ്കിലും ദയാഹർജി ഇനിയും നൽകിയിട്ടില്ല. ദയാഹർജി തള്ളിയാലും 14 ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവു.
 
വധശിക്ഷ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ നിലവിൽ ദയാഹർജി നൽകിയിട്ടുള്ള വിനയ് ശർമ ഒഴികെ 3 പ്രതികളെ ഇന്ന് തൂക്കിലേറ്റാമെന്ന് തിഹാർ ജയിൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഒരേ സമയത്ത് ചെയ്‌ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ചു തന്നെ ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീം കോടതി കണക്കിലെടുത്താണ് പട്യാല ഹൗസ് കോടതി നാല് പേരുടേയും വധശിക്ഷ നീട്ടിവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍