ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുക്കള്‍ മതി! - മോദി സര്‍ക്കാരിന്റെ ലക്ഷ്യമിതോ?

ബുധന്‍, 7 മാര്‍ച്ച് 2018 (11:55 IST)
ഇന്ത്യയില്‍ ബിജെപി വേരുറപ്പിക്കുകയാണ്. ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയാണ്. ഇടത് കോട്ടയായിരുന്ന ത്രിപുര വരെ ബിജെപിയുടെ കൈപ്പിടിയിലൊതുങ്ങി. ഇപ്പോഴിതാ, ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിലാണ് ബിജെപി.
 
സംഘപരിവാര്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഇന്ത്യയെ മാറ്റി എഴുതാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഗവേഷക സംഘത്തെ നിയമിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിയിരിക്കുകയാണ് ബിജെപി അനുകൂലികള്‍ അല്ലാത്തവര്‍.
 
ഏതാണ്ട് ഒന്നര വര്‍ഷത്തിന് മുന്‍പാണ് മോദി സര്‍ക്കാര്‍ ഈ ഗവേഷകസംഘത്തെ നിയോഗിച്ചത്. എന്നാല്‍, ഇപ്പോള്‍ മാത്രമാണ് ഇത് പുറത്തുവരുന്നത്. ആര്‍ക്കിയോളജിക്കല്‍ തെളിവുകളും ഡിഎന്‍എ തെളിവുകളും ഉപയോഗിച്ച് ഇവിടുത്തെ ആദിമ മനുഷ്യര്‍ ഹിന്ദുക്കളായിരുന്നുവെന്നും ഹൈന്ദവ പുരാണങ്ങള്‍ മിത്ത് അല്ല സത്യമാണെന്ന് സ്ഥാപിക്കലാണ് 14 പേരടങ്ങുന്ന ഈ ഗവേഷകസംഘത്തിന്റെ ലക്ഷ്യം. 
 
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാജ്യമാണെന്നും തെളിയിക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്ന് അവര്‍ തന്നെ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഹൈന്ദവ മേല്‍‌ക്കോയ്മ സ്രഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തം.
 
ഇന്ത്യയിലെ 172 മില്യണ്‍ മുസ്ലീംങ്ങള്‍ ഉള്‍പ്പെടെ ഹൈന്ദവ പാരമ്പര്യത്തില്‍നിന്ന് വന്നവരാണെന്നതാണ് ആര്‍എസ്എസ് ഉയര്‍ത്തുന്ന വാദം. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. സ്‌കൂള്‍ ടെക്സ്റ്റ് ബുക്കിലേക്കും അക്കാഡമിക് റിസര്‍ച്ചിലേക്കും പുതിയ സംഘത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ചേര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍