Lok Sabha Election 2024: സുരേന്ദ്രന് മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നു; വയനാട്ടില്‍ രാഹുലിനെതിരെ ശക്തന്‍ വേണമെന്ന് കേന്ദ്ര നേതൃത്വം, മോദിയും അമിത് ഷായും നിര്‍ബന്ധിച്ചു !

WEBDUNIA

ചൊവ്വ, 26 മാര്‍ച്ച് 2024 (09:04 IST)
K Surendran and Rahul Gandhi

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സമ്മതം മൂളിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന്. വയനാട് മണ്ഡലത്തില്‍ നിന്നാണ് സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം അടക്കം സുരേന്ദ്രനോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 
 
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ഇത്തവണയും ജനവിധി തേടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥിയായാല്‍ മതിയെന്ന നിലപാടിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട് മണ്ഡലത്തെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കും. അതിനാല്‍ ബിജെപിയില്‍ നിന്ന് ശക്തനായ സ്ഥാനാര്‍ഥി തന്നെ രാഹുലിന് എതിരാളിയായി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നിലപാടെടുക്കുകയായിരുന്നു. 
 
കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് ആണ് വയനാട്ടില്‍ മത്സരിച്ചത്. ഇത്തവണ കേരളത്തില്‍ രാഹുല്‍ ഗാന്ധിയോടു നേരിട്ടു ഏറ്റുമുട്ടുന്ന പ്രതീതിയുണ്ടാക്കാന്‍ വേണ്ടി ബിജെപി തന്നെ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴും കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികളില്‍ നിരാശനായ സുരേന്ദ്രന്‍ ഇനി സ്ഥാനാര്‍ഥിയാകില്ലെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സുരേന്ദ്രന്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍