പെരിയ ഇരട്ടക്കൊലപാത കേസ് സിബിഐക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി

ശ്രീനു എസ്

ബുധന്‍, 2 ഡിസം‌ബര്‍ 2020 (12:26 IST)
പെരിയ ഇരട്ടക്കൊലപാത കേസ് സിബി ഐക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി നടപടി  മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 
സി.ബി.ഐ എന്നുകേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു.സി.പി.എം ക്രിമിനലുകളെ രക്ഷിക്കാന്‍ സാധാരണക്കാരായ നികുതിദായകന്റെ പണമല്ല സര്‍ക്കാര്‍ ചെലവാക്കേണ്ടത്.ധാര്‍മ്മികത തൊട്ടുതീണ്ടാത്ത സര്‍ക്കാരാണ് കേരളത്തിലേത്.പെരിയ ഇരട്ടക്കൊലപാതക കേസ് സത്യസന്ധമായി സി.ബി.ഐ അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരിക സി.പി.എം ഉന്നതരായിരിക്കും.സി.പി.എമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സി.ബി.ഐക്ക് വിടാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
 
പെരിയ ഇരട്ടക്കൊല കേസ് എങ്ങനെയും അട്ടിമറിക്കനാണ് സി.പി.എമ്മും കേരള സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചത്.കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് ഡയറി കൈമാറാന്‍  കേരള പോലീസ് തയ്യാറായില്ല. ഇത് സി.പി.എം നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്നാണ്.എന്നും വേട്ടക്കാര്‍ക്ക് ഒപ്പം നിന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍