ഇടതു ഭരണത്തില്‍ ആരോഗ്യമേഖല തകര്‍ന്നു: മുല്ലപ്പള്ളി

ശ്രീനു എസ്

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (13:27 IST)
ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റി.ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റേത്.ആരോഗ്യ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ അവഗണന തുടരുകയാണ്. ഇത് അംഗീകരിക്കാനാവില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ഇവര്‍ പരിമിത സാഹചര്യത്തിലാണ് ജോലി നോക്കുന്നത്. ഇവര്‍ക്ക് മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് ഉത്തരാവാദികളായി ഇവരെ ചിത്രീകരിക്കുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നു.ഇത് പ്രതിഷേധാര്‍ഹമാണ്.കോവിഡ് ഇതര രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
സ്വര്‍ണ്ണക്കടത്ത്,മയക്കുമരുന്ന് തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ ഫോണുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡിയുടെ ആരോപണം വ്യാജമാണ്. ഇതിന് പിന്നില്‍ സിപിഎമ്മാണ്. ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന് ഫോണുകള്‍ ആരുടെ പക്കലെന്ന് വ്യക്തമായ സ്ഥിതിക്ക് നാലാമത്തേത് ഏത് സി.പി.എം ഉന്നത നേതാവിന്റെ മക്കളുടെ കയ്യിലാണെന്ന് ഡിജിപി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍