'ഇതാവണമെടാ പൊലീസ് ‘ - ദിഷ കേസിൽ തെലങ്കാന പൊലീസിന് ദിലീപിന്റെ സല്യൂട്ട് !

ചിപ്പി പീലിപ്പോസ്

വെള്ളി, 6 ഡിസം‌ബര്‍ 2019 (14:56 IST)
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കെതിരെ കടുത്ത ജനരോക്ഷം കത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്ത്യൻ ജനങ്ങൾ ആഗ്രഹിച്ച നീതിയാണ് നടപ്പിലായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 
സംഭവത്തിൽ നിരവധി പ്രമുഖർ പൊലീസിനു കൈയ്യടിയുമായി എത്തിയിട്ടുണ്ട്. താരങ്ങളായ കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഇക്കൂട്ടത്തിൽ ശ്രദ്ധേ നേടുന്നത് നടൻ ദിലീപിന്റെ പോസ്റ്റാണ്. ദിലീപ് ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ വന്ന പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 
 
മമ്മൂട്ടി നായകനായ രൌദ്രത്തിലെ ‘ഇതാവണമെടാ പൊലീസ്’ എന്ന ഡയലോഗ് ഉൾപ്പെടുന്ന ട്രോൾ ഫോട്ടോ ആണ് ദിലീപ് ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം ബിഗ്ബി എന്ന ചിത്രത്തിൽ ബിലാൽ പൊലീസുകാരോട് ‘ഇതിങ്ങനെ തൂക്കിയിട്ടുകൊണ്ട് നടന്നാൽ മതിയോ ഇടയ്ക്കൊരു വെടിയൊക്കെ വെയ്ക്കണ്ടേ?’ എന്ന ഫോട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ദിലീപ് ആരാധകർ ഏറെ ആകാംഷയോടെയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. അതേസമയം, നിരവധിയാളുകൾ പോസ്റ്റിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനാണ് ദിലീപ് എന്നിരിക്കെയാണ് ഈ പോസ്റ്റ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. തെലങ്കാന സംഭവത്തിൽ കോടതി കുറ്റവാളിയാണെന്ന് വിധിക്കുന്നതിനു മുൻപേ എൻ‌കൌണ്ടറിലൂടെ കൊല്ലപ്പെട്ടവരാണ് പ്രതികൾ. 
 
സമാനമായ സാഹചര്യം തന്നെയാണ് ദിലീപ് കേസിലും. കുറ്റാരോപിതനായി നിൽക്കവേയാണ്, മറ്റൊരു ക്രൈമിൽ കുറ്റം തെളിയുന്നതിനു മുൻപേ കുറ്റവാളികളെ കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ആശംസിച്ച് കൊണ്ടുള്ള ദിലീപിന്റെ പോസ്റ്റ്. ഏതായാലും സംഭവം വൈറലായിരിക്കുകയാണ്. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പൊലീസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
 
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍