കസ്റ്റംസിനെ വിളിച്ചിട്ടില്ല, സ്വപ്നയുടെ വീട്ടിൽ നടത്തിയ പാർട്ടികളിൽ പങ്കെടുത്തത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ: ശിവശങ്കറുടെ മൊഴി

വ്യാഴം, 30 ജൂലൈ 2020 (09:02 IST)
കൊച്ചി: ജോലിയുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നത് എന്ന് മൊഴി നൽകി ശിവശങ്കർ. രണ്ട് ദിവസമായി 20 മണിക്കൂറോളം നടനത്തിയ ചോദ്യം ചെയ്യലിൽ വ്യക്തിപരമായ കാര്യങ്ങൾ പോലും ശിവശങ്കർ എൻഐഎയോട് തുറന്നുപറഞ്ഞിരുന്നു. ജോലി കഴിഞ്ഞ് പലപ്പോഴും അർധരാത്രിയോടെയാണ് ഓഫീസിന്നിന്നും ഇറങ്ങിയിരുന്നത്. അതിനാലാണ് സെക്രട്ടേറിയേറ്റിന് അടുത്ത് ഫ്ലാറ്റ് എടുത്തത്. 
 
സ്വർണം പിടികൂടിയ സമയത്ത് കസ്റ്റംസിനെ ഫോൺ വിളിച്ചിട്ടില്ല. സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തുമ്പോൾ സ്വപ്നയുടെ ഭർത്താവും അടുപ്പമുള്ളവരു ഉണ്ടായിരുന്നു. സ്വർണക്കടത്തുകാരുമായി ബന്ധമുള്ളവരാണ് എന്ന് തിരിച്ചറിയാനാവാതിരുന്നത് വീഴ്ച തന്നെയാണ് പക്ഷേ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒന്നിനും കൂട്ടുനിന്നിട്ടില്ല. സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടിയിൽ പങ്കെടുക്കാൻ ആരംഭിച്ചതോടെ അവിടുത്തെ നിത്യ സന്ദർശകനായി.
 
ഉന്നത ബന്ധങ്ങൾ സ്ഥാപിയ്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാർട്ടികൾ നടത്തിയതെന്ന് മനസിലാക്കാൻ സാധിച്ചില്ല എന്നും ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകി. ശിവശങ്കറിന്റെ മൊഴി തൃപ്തികരമാണ് എന്നാണ് എൻഐഎയുടെ വിലയിരുത്തൽ. ശിവശങ്കറിന്റെ മൊഴികളോട് ചേർത്തുവയ്ക്കവുന്ന മൊഴികളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത മാസം രണ്ടാം വാരത്തോടെ സെക്രട്ടേറിയേറ്റിലെ സിസി‌ടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിയ്ക്കും. ഇതിനു ശേഷം വീണ്ടും ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തേയ്ക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍