പാലാരിവട്ടം പാലം നിർമ്മിയ്ക്കാൻ സർക്കാർ പണം മുടക്കേണ്ടിവരില്ല, ബാക്കിവന്ന 17.4 കോടി ബാങ്കിലുണ്ട്: ഇ ശ്രീധരൻ

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (07:24 IST)
പാലാാരിവട്ടം പാലം നിർമ്മിയ്ക്കുന്നതിനായി സർക്കാർ ഖജനാവിൽനിന്നും വീണ്ടും പണം ചിലവാക്കേണ്ടിവരില്ലെന്ന് നിർമ്മാണ മേൽനോട്ട ചുമതല ഏറ്റെടുത്ത മെട്രോമാൻ ഇ ശ്രീധരൻ. ഇക്കാര്യം ഇ ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ ഡിഎംആർസി പണിത നാലുപാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കൾ കുറഞ്ഞ തുകയ്ക്കാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽനിന്നും ബാക്കിവന്ന തുക പാലം നിർമ്മാണത്തിന് ഉപയോഗിയ്ക്കാം എന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് വ്യക്തമാക്കി.
 
നാലു പാലങ്ങൾ ഉദ്ദേശിച്ചതിലും കുറഞ്ഞ തുകയ്ക്ക് നിർമ്മാണം പൂർത്തിയാക്കിയപ്പോൾ 17.4 കോടി രൂപയാണ് ബാക്കി വന്നത്. അതിനാൽ ഈ തുക വിനിയോഗിച്ച ശേഷം ആവശ്യമെങ്കിൽ മാത്രം കൂടുതൽ തുക അനുവദിച്ചാൽ മതിയാകും. ഇത് പാലം പൊളിച്ചുപണിയുന്നത് വഴി സർക്കാർ ഖജനാവിലുണ്ടാക്കുന്ന അധിക ബാധ്യയുടെ തോതും കുറയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇ ശ്രീധരൻ പാലാരിവട്ടാം പാലത്തിന്റെ നിർമ്മാണ മേൽനോട്ട ചുമതല ഏറ്റെടുക്കാൻ തയ്യാറായത്.
 
'ഇന്നലെ മുഖ്യമന്ത്രി വിളിച്ചപ്പോൾ സാങ്കേതികവും ആരോഗ്യപരവുമായ പ്രയാസങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഡിഎംആർസിയുടെ നേതൃത്വത്തിൽ പാലം നിർമ്മിയ്ക്കുന്നതാണ് നല്ലത് എന്നും സഹായിയ്ക്കണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.' ഇ ശ്രീധരൻ പറഞ്ഞു. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8-9 മാസത്തുനുള്ളിൽ നിർമ്മാണം പൂർത്തിയാകി പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകും എന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍