ബിജെപിയും യുഡിഎഫും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: കോടിയേരി ബാലകൃഷ്ണന്‍

ശ്രീനു എസ്

വെള്ളി, 23 ഒക്‌ടോബര്‍ 2020 (13:56 IST)
ബിജെപിയും യുഡിഎഫും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി ജെ പി- യു ഡി എഫ് കൂട്ടുകെട്ടിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 68 കോടി രൂപയുടെ അഴിമതി നടന്ന ടൈറ്റാനിയം കേസ് സി ബി ഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കോടിയേരി കുറിച്ചു.
 
2019 സെപ്തംബര്‍ 3 നാണ് സംസ്ഥാന സര്‍ക്കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സി ബി ഐക്ക് കൈമാറുകയും ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയപ്പോള്‍ നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കേസ് സി ബി ഐ ക്ക് വിടാന്‍ തീരുമാനിച്ചത്.
 
ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഇബ്രാഹിം കുഞ്ഞിനേയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ തിരുവനന്തപരം വിജിലന്‍സ് കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനാണ് കോടതി വിധിച്ചത്. ഇത്രയും ഗൗരവമേറിയ കേസില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും രക്ഷപ്പെടു ത്താനാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ് തന്നെ സി ബി ഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്. ഇത് യു ഡി എഫും - ബി ജെ പിയും തമ്മില്‍ പരസ്യധാരണ തന്നെയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍