2019ലെ സംസ്ഥാനത്തെ മരണസംഖ്യയെ അപേക്ഷിച്ച് 2020ലെ മരണസംഖ്യയില്‍ വലിയ കുറവ്

ശ്രീനു എസ്

വ്യാഴം, 4 ഫെബ്രുവരി 2021 (19:36 IST)
കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്.
 
കോവിഡ്-19 മഹാമാരി കാലയളവില്‍ മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നടത്തിയ ശാസ്ത്രീയ ഇടപെടലുകള്‍ ഫലം കൈവരിച്ചു എന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വികസ്വര രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക വികസന രംഗത്തെ അളവുകോലായാണ് ജനന മരണ രജിസ്ട്രേഷനെ വിലയിരുത്തുന്നത്. ജനനവും മരണവും ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക എന്നുള്ളത് കേരളത്തില്‍ സിവില്‍ രജിസ്ട്രേഷന്റെ ഭാഗമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍