ബാലികയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 81 വർഷത്തെ കഠിന തടവ്

എ കെ ജെ അയ്യര്‍

വ്യാഴം, 28 മാര്‍ച്ച് 2024 (16:33 IST)
മലപ്പുറം: കേവലം പതിനൊന്നു വയസുള്ള ബാലികയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പോക്സോ കേസിലെ പ്രതിയെ കോടതി 81 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ്‌ ആഷിഖിനെയാണ് കോടതി ശിക്ഷിച്ചത്.

മദ്രസാ അധ്യാപകനായ ഇയാൾ സ്വന്തം വീട്ടിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനാണ് വിധി.

കേസിനാസ്പദമായ സംഭവം നടന്നത് 2019 ഏപ്രില്‍ 24 മുതല്‍‌ 26 വരെയുള്ള തീയതികളിലായിരുന്നു. പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സുനില്‍ പുളിക്കല്‍, എസ്മാ.ഐ.മാരായ സന്തോഷ് കുമാര്‍, സി.കെ.നൗഷാദ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.

പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇയാൾക്കെ തിരെയുള്ള സമാനമായ മറ്റൊരു ലൈംഗികാതിക്രമ കേസിൽ ഇതേ കോടതി ഏതാനും ദിവസങ്ങൾക്ക് മുമ്പായി 61 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചത്. തൊട്ടുപിറകെയാണ് ഇപ്പോൾ വീണ്ടും പീഡനക്കേസിൽ ഇയാൾ പ്രതിയായി ശിക്ഷ വാങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍