ദേവസ്വം ബോർഡിൽ നിന്ന് 25 ലക്ഷം തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

ബുധന്‍, 20 മാര്‍ച്ച് 2024 (17:23 IST)
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ നിന്ന് 2473 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന കരിപ്പാടം കാഞ്ഞിരം പറമ്പിൽ വിഷ്ണു കെ.ബാബു എന്ന 31 കാരനാണ് അറസ്റ്റിലായത്.
 
തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഇയാൾ ഇത്രയധികം പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയതിനു ദേവസ്വം ബോർഡ് അന്വേഷണ വിധേയമായി നേരത്തെ തന്നെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. തലയോലപ്പറമ്പ് പൊലീസാണ് സംഭവം കേസാക്കി ഇയാളെ അറസ്റ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 
ഇയാൾക്ക് വടയാർ ഇളങ്കാവ് ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും ചുമതല നൽകിയിരുന്നു. ഇവിടെയും ഇയാൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിനും സസ്‌പെൻഷനിൽ ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
 
തലയോലപറമ്പ് തിരുപുരം ക്ഷേത്രത്തിൽ 2019 ഓഫാസ്റ്റ് മുതൽ 2022 ജൂൺ വരെ സബ് ഗ്രൂപ്പ് ഓഫീസർ ആയിരിക്കെ ഇയാൾ ലക്ഷങ്ങളുടെ തിരിമറി നടത്തിയതായി ദേവസ്വം ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ പതിനഞ്ചു ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ സുദര്ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍