ബാലഭാസ്കറിന്റെ അപകടമരണം സി ബി ഐ അന്വേഷിക്കും,സർക്കാർ വിജ്ഞാപനം ഇറങ്ങി

അഭിറാം മനോഹർ

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (12:03 IST)
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാർ സി ബി ഐക്ക് കൈമാറി. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. പിതാവിന്റെ പരാതിയുടെ മേലാണ് സർക്കാർ കേസ് സി ബി ഐക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
 
2018 സെപ്റ്റംബർ 2ന് പുലർച്ചെ ഒരു മണിക്കാണ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. ബാലഭാസ്കറും ഭാര്യയും മകളും സുഹ്രുത്തും സഞ്ചരിച്ച ഇന്നോവ കോരണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തിൽ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അപകടത്തിൽ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്കർ ഒക്ടോബർ രണ്ടാം തിയതി ആശുപത്രിയിലും മരിച്ചു. അപകടത്തിൽ ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 
 
മരണത്തിൽ നേരത്തെ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ ബാലഭാസ്കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി സ്വർണക്കടത്തുകേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായതോടെയാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുടുംബാംഗങ്ങളും മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 
 
ക്രൈം ബ്രാഞ്ച് ഒരാഴ്ചക്കുള്ളിൽ കേസ് സി ബി ഐക്ക് കൈമാറും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍