ചായയുണ്ടാക്കും, ഇസ്തിരിയിടും, വീഡിയോ ഗെയിം കളിക്കും; ഉത്കണ്ഠയും നിരാശയും മറികടക്കാന്‍ സച്ചിന്‍ ചെയ്തത്

തിങ്കള്‍, 17 മെയ് 2021 (12:59 IST)
തനിക്ക് വലിയ ഉത്കണ്ഠയും നിരാശയും ഉണ്ടായിരുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ 24 വര്‍ഷത്തെ സുദീര്‍ഘമായ ക്രിക്കറ്റ് കരിയറില്‍ 12 വര്‍ഷത്തോളം താന്‍ വിഷാദത്തിനു അടിമപ്പെട്ടിട്ടുണ്ടെന്നാണ് സച്ചിന്റെ തുറന്നുപറച്ചില്‍. 
 
'മത്സരങ്ങള്‍ക്ക് ശാരീരികമായി തയ്യാറെടുക്കുന്നതു മുന്‍പ് മാനസികമായി നമ്മള്‍ തയ്യാറായിരിക്കണം. മൈതാനത്ത് കളിക്ക് ഇറങ്ങുന്നതിനു മുന്‍പ് തന്നെ മനസില്‍ പോരാട്ടം ആരംഭിക്കും. എന്റെ ഉത്കണ്ഠയും ആശങ്കയും വളരെ ഉയര്‍ന്നുനില്‍ക്കും. ആശങ്ക കൂടുതലുള്ള ആളാണ് ഞാന്‍,' സച്ചിന്‍ പറഞ്ഞു. 
 
കടുത്ത നിരാശയും ഉത്കണ്ഠയും 10-12 വര്‍ഷം എന്നെ അലട്ടി. മത്സരങ്ങള്‍ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ എത്രയോ ഉറക്കമില്ലാത്ത രാത്രികള്‍..മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ ഉത്കണ്ഠയെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. സമാധനത്തോടെ ഉറങ്ങാന്‍ പറ്റാത്ത എത്രയോ ദിവസങ്ങളുണ്ട്. മനസ് സ്ഥിരതയോടെ ആയിരിക്കാന്‍ ഞാന്‍ പലതും ചെയ്തിരുന്നു. ടിവി കാണും, വീഡിയോ ഗെയിം കളിക്കും, ചായയുണ്ടാക്കും, വസ്ത്രങ്ങള്‍ തേയ്ക്കും...ഇതൊക്കെയാണ് മനസ് ശരിയാകാന്‍ ആ ദിവസങ്ങളില്‍ ഞാന്‍ ചെയ്തിരുന്നത്. മത്സരങ്ങള്‍ക്ക് എത്രയോ ദിവസം മുന്‍പ് തന്നെ ഞാന്‍ എന്റെ ക്രിക്കറ്റ് ബാഗ് ഒതുക്കിവയ്ക്കും. എന്റെ ജേഷ്ഠനാണ് ഇത് പഠിപ്പിച്ചത്. ഇന്ത്യയ്ക്കായി അവസാന കളിക്ക് ഇറങ്ങുംവരെ ഞാനിത് തുടര്‍ന്നു, സച്ചിന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍