Ind vs Eng: ഇന്ത്യ 600 അടിച്ചാലും പിന്തുടര്‍ന്ന് വിജയിക്കും, ഇംഗ്ലണ്ടിന്റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്‌സണ്‍

അഭിറാം മനോഹർ

തിങ്കള്‍, 5 ഫെബ്രുവരി 2024 (11:15 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 399 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുകയാണ് ഇംഗ്ലണ്ട്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 9 വിക്കറ്റുകളും 2 ദിവസവം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 322 റണ്‍സാണ് വേണ്ടിയിരുന്നത്. നിലവില്‍ വിവരം കിട്ടുമ്പോള്‍ 175 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലാണ് ടീം. എന്നാല്‍ ഇന്ത്യ 600 റണ്‍സെന്ന വിജയലക്ഷ്യം മുന്നോട്ട് വെച്ചാലും ഇംഗ്ലണ്ട് പിന്തുടര്‍ന്ന് വിജയിക്കുമെന്നാണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് പേസറായ ജെയിംസ് ആന്‍ഡേഴ്‌സണ് വ്യക്തമാക്കിയത്.
 
ബെര്‍മിങ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യം ഞങ്ങള്‍ പിന്തുടര്‍ന്ന് വിജയിച്ചിട്ടുണ്ട്. മൂന്നാം ദിവസത്തെ കളിക്ക് ശേഷം കോച്ചായ മക്കല്ലം പറഞ്ഞത് ഇന്ത്യ 600 റണ്‍സ് മുന്നോട്ട് വെച്ചാലും നമ്മളത് അടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ്. കളിക്കളത്തില്‍ ഇംഗ്ലണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഈ വാക്കുകളില്‍ വ്യക്തമാണ്. വിജയലക്ഷ്യം അടിച്ചെടുക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. 180 ഓവറുകള്‍ ബാക്കിയുണ്ടെങ്കിലും 6070 ഓവറില്‍ മത്സരം തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ രീതി അതാണ്.
 
മൂന്നാമതായി ഇറങ്ങിയ റെഹാന്‍ അഹമ്മദ് പോലും ഈ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ കളിയോടുള്ള സമീപനം അങ്ങനെയാണ് അതില്‍ തോറ്റോ വിജയിച്ചോ എന്നതൊന്നും വിഷയമാകുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്ന സമീപനം തന്നെയാകും നാലാം ദിവസത്തിലും തുടരുക. ഇന്നലെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ വിജയലക്ഷ്യമായി എത്ര മുന്നൊട്ട് വെയ്കണമെന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല അതാണ് ഞങ്ങളുടെ സമീപനത്തിന്റെ വിജയം. വിക്കറ്റ് ഇപ്പോഴും മികച്ചതാണ്. ചില പന്തുകള്‍ മാത്രമാണ് താഴ്ന്ന് വരുന്നത്. ഇന്നലെ ശുഭ്മാന്‍ ഗില്‍ നടത്തിയത് മികച്ച പ്രകടനമായിരുന്നു. പിടിച്ചു നില്‍ക്കുന്നവര്‍ക്ക് റണ്‍സടിക്കാന്‍ കഴിയുമെന്ന് അവന്റെ പ്രകടനം തെളിയിച്ചു. ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍