നീതിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി

ശനി, 17 ഒക്‌ടോബര്‍ 2020 (13:47 IST)
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതായ വാര്‍ത്തയിൽ പ്രതികരണവുമായി ഡബ്യുസിസി. നീതിക്ക് വേണ്ടി തങ്ങളുടെ സഹപ്രവർത്തക മൂന്ന് വർഷമായി തുടരുന്ന കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത്  ദുരന്തമാണെന്നും മുഖ്യമന്ത്രിയും പൊതുസമൂഹവും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഡബ്യുസിസി ആവശ്യപ്പെട്ടു.
 
ഡബ്യുസിസിയുടെ പ്രതികരണം
 
'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി.  കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായി അറിയുന്നു.

ഞങ്ങളുടെ  സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.  നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത്  ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള  മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം  എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍