ഗര്‍ഭിണികള്‍ക്ക് ഈ പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമായും നല്കിയിരിക്കണം

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (16:04 IST)
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഗര്‍ഭകാലം. കാരണം, ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ എല്ലാ മാറ്റങ്ങളും കുഞ്ഞിനെ ബാധിക്കുമെന്നത് തന്നെ. അതുകൊണ്ടു തന്നെ, ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് കുടുംബത്തില്‍ പ്രത്യേക പരിഗണനയും ശ്രദ്ധയും കരുതലും ഉണ്ടാകും. എന്നാല്‍, ഭക്ഷണകാര്യത്തില്‍ മാത്രമല്ല പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടതും ഗര്‍ഭകാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 
പ്രസവത്തിനു മുമ്പ് നാല് തവണയെങ്കിലും ഗര്‍ഭിണികള്‍ക്ക് വൈദ്യപരിശോധന ആവശ്യമാണ്. എന്നാല്‍, സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത് കേരളത്തിലെ അമ്മമാനില്‍ 12 ശതമാനം പേര്‍ക്ക് ഗര്‍ഭകാലത്ത് മൂന്നോ അതിലധികമോ തവണ വൈദ്യപരിശോധന ലഭിക്കുന്നില്ലെന്നാണ്. വൈദ്യപരിശോധന ലഭിക്കുന്നവരേക്കാള്‍ വളരെക്കുറവാണ് ഇതെങ്കിലും ഇവരെയും നമ്മള്‍ ബാക്കി 88 ശതമാനത്തിനൊപ്പം എത്തിക്കേണ്ടതാണ്.
 
കേരളത്തില്‍ ഏഴാം മാസത്തില്‍ ഗര്‍ഭിണിയുടെ വയറുകാണുന്ന ഒരു ചടങ്ങുണ്ട്. പലയിടത്തും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. പുളിയൂണ്/ വളകാപ്പ് എന്നിങ്ങനെ പല പേരുകളില്‍. ഇത് ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ട ശ്രദ്ധ, വിശ്രമം, വൈദ്യപരിശോധന എന്നിവയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. അതുകൊണ്ടു തന്നെ, ഇത്തരം ചടങ്ങുകള്‍ സമൂഹത്തിലും കുടുംബത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
 
ഗര്‍ഭിണിയായി മൂന്നു മാസത്തിനു മുമ്പ് TT-1 കുത്തിവെപ്പ് എടുക്കണം. ഗര്‍ഭകാലത്തിന്റെ 36 ആം ആഴ്ചയില്‍ TT-2 കുത്തിവെപ്പും നാലാമത്തെ മാസം മുതല്‍ ഐ എഫ് എ ടാബ്‌ലറ്റ് ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കേണ്ടതാണ്. ആരോഗ്യമുള്ള കുഞ്ഞിന് ഇതെല്ലാം വളരെ അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക