‘ക്യാമ്പില്‍ കിടന്നുറങ്ങിയതിന് ലഭിച്ചത് കുറേ കല്ലേറുകൾ‘; കണ്ണന്താനത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി മുഖപത്രം

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (15:18 IST)
സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഏറ്റുവാങ്ങുന്ന കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ വിമർശിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമി. ‘ഇക്കുറി മാവേലി വന്നില്ല’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ മുഖപ്രസംഗത്തിലാണ് രൂക്ഷമായ വിമര്‍ശനമുണ്ടായത്.

കണ്ണന്താനത്തിന്റെ പ്രസ്‌താവനകളും സമൂഹമാധ്യമങ്ങളിലെ ചില ഇടപെടലുകളുമാണ് ജന്മഭൂമിയുടെ വിമര്‍ശനത്തിന് കാരണമായത്. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ പോയി ഉറങ്ങുന്ന ചിത്രം ഫേസ്‌ബുക്കിലൂടെ  പങ്കുവെച്ച് വിമര്‍ശനത്തിനിരയായതിനെയാണ് പ്രധാന വിമര്‍ശനം.

ക്യാമ്പില്‍ കിടന്നുറങ്ങിയ കണ്ണന്താനത്തിന് എന്ത് ലഭിച്ചെന്നും, കയ്യടിക്ക് പകരം കിട്ടിയത് കുറേ കല്ലേറുകൾ മാത്രമായിരുന്നെന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു. കേന്ദ്രമന്ത്രി എന്ന നിലയിൽ കണ്ണന്താനം മിതത്വം പ്രകടിപ്പിക്കണമെന്നും അതിമിടുക്ക് അലോസരമാക്കുമെന്നും ജന്മഭൂമി വ്യക്തമാക്കുന്നു.

മുഖപ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍:-

കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും.

ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം. കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് പോകുന്നത്. അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുമ്പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍