ഒരാളെ അധിക്ഷേപിക്കുന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കുന്നത് കുറ്റകരം: നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

ഞായര്‍, 20 ഓഗസ്റ്റ് 2023 (09:18 IST)
സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളുടെ സ്വാധീനത്തെ പറ്റി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീംകോടതി. ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് എതിരായി ബിജെപി നേതാവും തമിഴ് ചലച്ചിത്രനടനും മുന്‍ എം എല്‍ എയുമായ എസ് വി ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
 
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതില്‍ വരുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ റീച്ചിനെ പറ്റിയും അതുണ്ടാക്കുന്ന സ്വാധീനത്തെ പറ്റിയും ശ്രദ്ധ പുലര്‍ത്തണം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ അതുമൂലമുള്ള അനന്തരഫലങ്ങളെ നേരിടാനും തയ്യാറായിരിക്കണമെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി.
 
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് തനിക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചതിനാല്‍ ഷെയര്‍ ചെയ്ത പോസ്റ്റിലെ ഉള്ളടക്കം വായിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകന്റെ വാദം. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
 
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചുകൊണ്ട് മറ്റൊരാള്‍ എഴുതിയ കണ്ടന്റ് വായിച്ചുനോക്കാതെ ഷെയര്‍ ചെയ്തതാണെന്നും പിറ്റേന്ന് തന്നെ പോസ്റ്റ് ഡിലീറ്റ് ചോദിച്ച് ക്ഷമ ചോദിച്ചെന്നും എസ് വി ശേഖര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ക്ഷമക്കൊണ്ട് കാര്യമില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന കാര്യങ്ങളില്‍ അവരവര്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ മാധ്യമങ്ങളെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എസ് വി ശേഖര്‍ പങ്കുവെച്ച പോസ്റ്റിന്റെ ഉള്ളടക്കമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍