യുപി ബലാത്‌സംഗം: പെണ്‍‌കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയും പൊലീസ് കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്

ജോണ്‍സി ഫെലിക്‍സ്

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (16:06 IST)
ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലും പ്രിയങ്കയും പ്രവര്‍ത്തകര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടക്കാനാരംഭിച്ചു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
 
രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ജാഥയായി നീങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞയാണെന്നും അങ്ങോട്ട് പോകാനാകില്ലെന്നും പൊലീസ് അറിയിച്ചു. എങ്കില്‍ പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്നും താന്‍ തനിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുല്‍ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയില്‍ എടുത്തത്.
 
അതേസമയം, രാഷ്ട്രീയപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ആരെയും ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിരിക്കുകയാണ് യു പി പൊലീസ്. വീടിന്‍റെ കിലോമീറ്ററുകള്‍ക്ക് അകലെമുതലേ എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. 

ചിത്രത്തിന് കടപ്പാട് - ട്വിറ്റര്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍