ജെഎൻയു ആക്രമണത്തിൽ നാലുപേർ കസ്റ്റഡിയിൽ; ആസൂത്രണം നടന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ

റെയ്‌നാ തോമസ്

തിങ്കള്‍, 6 ജനുവരി 2020 (08:50 IST)
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച വൈകീട്ട് മുതൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയില്ലെന്ന് റിപ്പോർട്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ജെഎൻയുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും ഡൽഹി പോലീസ് പ്രതികരിച്ചു.
 
അതേസമയം, ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിരുന്നു. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും, അക്രമികള്‍ക്ക് ക്യാപസിലേക്ക് കടന്നുവരാനുള്ള സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങളാണ് പുറത്ത് വന്നത്. ഇതിന് പുറമെ, ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും സന്ദേശങ്ങൾ പരാമർശിക്കുന്നുണ്ട്. പ്രദേശത്തെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് ഇത്തരം സംഭാഷണങ്ങളിൽ. അക്രമം നടന്ന സമയത്ത് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കുകയും ചെയ്തിരുന്നു. അക്രമി സംഘത്തിൽ വനിതകളും ഉണ്ടായിരുന്നതായാണ് വിവരം.
 
ക്യാംപസിൽ മണിക്കൂറുകൾ നീണ്ട അക്രമ സംഭവങ്ങളില്‍ 30ൽ അധികം വിദ്യാര്‍ത്ഥികള്‍ക്കും 12 ഓളം അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ ആരോപിച്ചു. സംഭവങ്ങളിൽ വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ്, സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്ന് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ എയിംസിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍