വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ യാത്രാമൊഴി

വെള്ളി, 17 ഓഗസ്റ്റ് 2018 (17:13 IST)
മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം യാത്രാമൊഴിയേകി. യമുനാ നദിയുടെ തീരത്തുള്ള സ്മൃതിസ്ഥലിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നിന്നാരംഭിച്ച വിലാപയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. നാലുകിലോമീറ്റര്‍ നീണ്ടുനിന്ന വിലാപയാത്രയ്‌ക്കൊപ്പം നടന്നാണ്  പ്രധാനമന്ത്രിയും സ്മൃതിസ്ഥലില്‍ എത്തിയത്.

വൈകിട്ട് നാലുമണിയോടെ ആരംഭിച്ച അന്ത്യ കര്‍മ്മങ്ങള്‍ അഞ്ചു മണിയോടെയാണ് അവസാനിച്ചത്. വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് വാജ്‌പോയിയുടെ ചിതയ്ക്ക് തീകൊളുത്തിയത്.

സംസ്‌കാര ചടങ്ങുകളില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തുടങ്ങിയവർ പങ്കെടുത്തു.

വ്യാഴാഴ്‌ച വൈകിട്ട് 5.05നാണ് ആറ് ദശകത്തിലേറെ ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവ് വിടവാങ്ങിയത്. മൂന്നു വട്ടം പ്രധാനമന്ത്രിയായ വാജ്‌പോയി കാലാവധി തികച്ച ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍