മനുഷ്യാവയവം എന്ന് കബളിപ്പിച്ചു ദുര്മന്ത്രവാദത്തിലൂടെ രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ

ഞായര്‍, 6 ഓഗസ്റ്റ് 2023 (12:19 IST)
പത്തനംതിട്ട: വാഹന പരിശോധനയിൽ ഹൃദയം, നാക്ക്, കരൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുര്മന്ത്രവാദത്തിലൂടെ മധുര സ്വദേശിയെ കബളിപ്പിച്ചു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ടു തമിഴ്‌നാട് തേനി ഉത്തമപാളയം പൊലീസാണ് ഉത്തമപാളയം സ്വദേശി ജെയിംസ് സ്വാമി എന്ന ജെയിംസ് (55), ബാബാ ഫക്രുദീൻ (38), പാണ്ടി (30) എന്നിവരെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉത്തമപാളയത് നടത്തിയ വാഹന പരിശോധനയിലാണ് ഹൃദയം, കരൾ, നാക്ക് എന്നീ അവയവങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരെ പിടികൂടിയത്.
 
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ജെയിംസ് സ്വാമി എന്നയാൾ കേരളത്തിൽ മന്ത്രവാദത്തിനു ശേഷം എത്തിച്ച മനുഷ്യാവയവം ആണെന്നും ഇത് വീട്ടിൽ വച്ചാൽ സമ്പത്തു വർധിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചതായി പോലീസ് കണ്ടെത്തി. വണ്ടിപ്പെരിയാറിൽ വച്ചാണ് ഇത് തങ്ങൾക്ക് ലഭിച്ചതെന്നും അറിഞ്ഞു. പത്തനംതിട്ടയിലെ പരുമല സ്വദേശി ചെല്ലപ്പൻ ആണ് ഇത് പെട്ടിയിലാക്കി ഇവർക്ക് നൽകിയതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ അവയവങ്ങൾ ആടിന്റേതാണെന്നും വ്യക്തമായി.
 
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് പറയുന്നത് ഇങ്ങനെ : തമിഴ്‌നാട്ടിൽ ദുർമന്ത്രവാദം ചെയ്യുന്ന ജെയിംസ് സ്വാമിയാണ് തട്ടിപ്പ് തലവൻ. മനുഷ്യാവയവങ്ങൾ ഉപയോഗിച്ചാണ് താൻ മന്ത്രവാദം ചെയ്യുന്നതെന്നും ഇത് കേരളത്തിൽ നിന്നാണ് കിട്ടുന്നതെന്നും മന്ത്രവാദത്തിനു എത്തുന്നവരെ വിശ്വസിപ്പിക്കും. ഇത് കിട്ടാനായി തന്റെ സുഹൃത്തായ വക്കീലിനെ കാണാൻ പറയും.
 
വക്കീൽ പരുമല നാക്കട സ്വദേശിയായ ചെല്ലപ്പനെ മന്ത്രവാദിയെന്നു പരിചയപ്പെടുത്തി ബന്ധപ്പെടുത്തും. ഇതിനിടെ ജെയിംസ് സ്വാമി ഇറച്ചിക്കടയിൽ നിന്ന് ലഭിക്കുന്ന മൃഗങ്ങളുടെ നാക്ക്, കരൾ, ഹൃദയം എന്നിവ സ്പിരിറ്റിൽ ഇട്ട ശേഷം ചെല്ലപ്പന് നൽകും. ചെല്ലപ്പൻ കക്ഷികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയ ശേഷം ആവശ്യക്കാർക്ക് നൽകും. എന്നാൽ ചെല്ലപ്പൻ തന്നെ ഇവർ സാധനവുമായി പോകുന്ന വിവരം പൊലീസിന് രഹസ്യമായി നൽകും. വാഹന പരിശോധനയിൽ ഇവർ പിടിയിലാവുകയും ചെയ്യും. ഇങ്ങനെ അവയവങ്ങൾ വാങ്ങിയവർ വീണ്ടും മന്ത്രവാദം എന്ന പേരുമായി തങ്ങളെ വീണ്ടും സമീപിക്കാതിരിക്കാനാണ് പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നത്. ഈ പണം വീതിച്ചെടുക്കുകയും ചെയ്യും.
 
ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഇവർക്ക് ലഭിച്ച തുകയിൽ നിന്ന് അര ലക്ഷം രൂപയാണ് ചെല്ലപ്പന് ലഭിച്ചത്. കള്ളനോട്ടു കേസിലെ പ്രതിയായിരുന്ന ചെല്ലപ്പനെതിരെ മാന്നാർ, പന്തളം പോലീസ് സ്റ്റേഷനുകളിൽ കേസുണ്ടായിരുന്നു. 2005 ലായിരുന്നു ചെല്ലപ്പൻ ഇതുമായി ബന്ധപ്പെട്ടു പോലീസ് പിടിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍