Lok Sabha election 2024: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പെയ്ഡ് ന്യൂസും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 ഏപ്രില്‍ 2024 (10:17 IST)
സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
 
സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാല്‍ നിമയാനുസൃതമായ നടപടികള്‍ സ്വീകരിക്കും.
 
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് ഉപയോഗിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ഇല്ലാതെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
 
സംസ്ഥാന തലത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വേണം. പോളിംഗ് ദിവസവും തൊട്ടു മുന്‍പുള്ള ദിവസവും അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക