പത്താം ക്ലാസ് റിസൾട്ട് പേടിച്ച് നാടുവിട്ട 15കാരൻ നാടുവിട്ടിട്ട് രണ്ടാഴ്ച, കിട്ടിയത് 9 എ പ്ലസും ഒരു എ യും

അഭിറാം മനോഹർ

ബുധന്‍, 22 മെയ് 2024 (10:46 IST)
തിരുവല്ല ചുമത്രയിൽ രണ്ടാഴ്ച മുൻപ് കാണാതായ 15കാരനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. എസ്എസ്എൽസി പരീക്ഷാഫലം അറിയുന്നതിൻ്റെ തലേദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 15കാരനായ ചുമ്രത പന്നിത്തടത്തിൽ ഷൈൻ എയിംസിനെ(ലല്ലു) കാണാതായത്. താൻ പോവുകയാണെന്നും ആരും അന്വേഷിക്കരുതെന്നും കത്തെഴുതിവെച്ചിരുന്നു. മുത്തശ്ശിയും തിരുവല്ല നഗരസഭ മുൻ കൗൺസിലറുമായ കെ കെ സാറാമ്മയ്ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
 
 കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. അച്ഛൻ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടി 2 കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി- തിരുവല്ല റോഡിൽ എത്തുന്നതും സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ മെയിൽ കയറുന്ന ദൃശ്യങ്ങളും പിന്നീട് ലഭിച്ചു. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
 
എസ്എസ്എൽസി മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിൽ കുട്ടിയെ സാറാമ്മ ശകാരിച്ചിരുന്നു. പ്രധാന പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തെ തുടർന്നാകും കുട്ടി നാടുവിട്ടതെന്നാണ് വീട്ടുകാർ പറയുന്നത്. എസ്എസ്എൽസി ഫലം വന്നപ്പോൾ കുട്ടിക്ക് 9 എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍