ചൂട് കൂടുന്നു. ചിക്കൻപോക്സും വയറിളക്കവും അടക്കം പല രോഗങ്ങളും പകരാൻ സാധ്യത, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

അഭിറാം മനോഹർ

ബുധന്‍, 6 മാര്‍ച്ച് 2024 (20:06 IST)
വേനല്‍ക്കാലമായതോടെ ഇന്‍ഫ്‌ളുവന്‍സ,വയറിളക്ക രോഗങ്ങള്‍,ഭക്ഷ്യവിഷബാധ,ഡെങ്കി,ടൈഫോയിഡ് അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള സാധ്യത ഉയരുന്നു. തിരുവനന്തപുരം,പാലക്കാട്,കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
 
വേനല്‍ക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യവകുപ്പ് പരിശോധനകള്‍ ശക്തമാക്കി. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറയുന്നു. ജ്യൂസ് കടകളിലടക്കം പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
 
എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രമെ ഉപയോഗിക്കാവു. ഐസ് ശുദ്ധജലത്തില്‍ നിര്‍മിച്ചതാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ വരാന്‍ സാധ്യത അധികമാണ്. ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണങ്ങള്‍ പെട്ടെന്ന് കേടുവരുവാന്‍ സാധ്യത കൂടുതലാണ്.
 
ഉത്സവകാലമായതിനാല്‍ അതിനോടനുബന്ധിച്ച് ശീതളപാനീയങ്ങള്‍,ഐസ്‌ക്രീം എന്നിവ വിതരണം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ദാഹം തോന്നിയില്ലെങ്കിലും ചൂട് കാലത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കണം. വെള്ളവും ഭക്ഷണവും മൂടിവെയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. ഡെങ്കി പോലുള്ള കൊതുക് പകര്‍ത്തുന്ന പകര്‍ച്ചവ്യാധികള്‍ തടയാനായി വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുവാനും ശ്രദ്ധ നല്‍കേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍