ലോകകപ്പ് യോഗ്യത: അര്‍ജന്റീനയുടെ തുടര്‍വിജയങ്ങള്‍ അവസാനിപ്പിച്ച് ഉറുഗ്വെ, ബ്രസീലിനും തോല്‍വി

വെള്ളി, 17 നവം‌ബര്‍ 2023 (15:00 IST)
ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി. മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയാണ് അര്‍ജന്റീനയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍ ന്യൂനസുമാണ് ഉറുഗ്വെയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
 
ഡിസംബറില്‍ ലോകകപ്പ് നേടിയ ശേഷം അര്‍ജന്റീനയുടെ ആദ്യ തോല്‍വിയാണിത്. ലോകകപ്പ് ആദ്യ റൗണ്ടില്‍ സൗദി അറേബ്യയോടാണ് ഇതിന് മുന്‍പ് അവസാനമായി അര്‍ജന്റീന തോല്‍വി അറിഞ്ഞത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ 57മത് മിനിറ്റില്‍ ലയണല്‍ മെസ്സിയെടുത്ത ഫ്രീകിക്ക് യുറുഗ്വെന്‍ പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു. തോറ്റെങ്കിലും ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 10 പോയന്റുമായി അര്‍ജന്റീനയാണ് പൊയ്യന്റ് പട്ടികയില്‍ മുന്നില്‍.
 
അതേസമയം കൊളംബിയയാണ് ശക്തരായ ബ്രസീലിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുനു കൊളംബിയയുടെ വിജയം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മത്സരത്തിന്റെ 25മത് മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഇടതു തുടയില്‍ പരിക്കേറ്റ് മടങ്ങിയതാണ് ബ്രസീലിന്റെ പദ്ധതികള്‍ തകിടം മറിഞ്ഞത്. തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക. 2026ലെ ലോകകപ്പില്‍ 48 ടീമുകളാകും മത്സരിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍