ഒളിച്ചുകളിക്കുന്നതിനായി സ്യൂട്ട്‌കേസില്‍ കയറിയ കാമുകൻ ശ്വാസംമുട്ടി മരിച്ചു, കാമുകി അറസ്റ്റിൽ

വെള്ളി, 28 ഫെബ്രുവരി 2020 (20:21 IST)
ഫ്ലോറിഡ: ഒളിച്ചു കളിക്കുന്നതിനായി സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍ ശ്വാസം മുട്ടി മരിച്ചതിനെ തുടർന്ന് കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം ഉണ്ടായത്. ജോര്‍ജ് ടോറസ് ജൂനിയറാണ് ശ്വാസം മുട്ടി മരിച്ചത്. ചൊവ്വാഴ്ച മദ്യപിച്ച ശേഷം ഇരുവരും ഒളിച്ചുകളിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം സ്യൂട്ട് കേസിനുള്ളില്‍ ഒളിച്ച ശേഷം വീട്ടില്‍ ഒളിച്ചയാളെ കണ്ടെത്തുകയായിരുന്നു മത്സരം. 
 
സാറ ബൂണ്‍ എന്ന 42 കാരിയാണ് കാമുകനായ ജോര്‍ജ് ടോറസ് ജൂനിയറിനെ സ്യൂട്ട് കേസില്‍ കയറാന്‍ സഹായിച്ചത്. ശേഷം പെട്ടിയിലായ കാമുകന്റെ ദൃശ്യങ്ങള്‍ ഇവർ  ഫോണില്‍ പകർത്തുകയും ചെയ്തിരുന്നു, പിന്നീട് ഇവര്‍ കിടപ്പുമുറിയില്‍ പോയി ഒളിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ജോര്‍ജിനെ കാണാതിരുന്നതിനെ തുടർന്ന് കളിയെ കുറിച്ച് മറന്ന് മദ്യലഹരിയിൽ സാറ ഉറങ്ങിപ്പോയി. പുലര്‍ച്ചെ മുറിയില്‍ ചെല്ലുമ്പോഴാണ് കാമുകനെ സ്യൂട്ട് കേസില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. 
 
ഉടന്‍ തന്നെ ഇവര്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥരെ വിളീച്ചുവരുത്തി. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ജോര്‍ജ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടിയാണ് ജോര്‍ജിന്‍റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. ഇതോടെയാണ് കൊലക്കുറ്റം ചുമത്തി കാമുകിയെ അറസ്റ്റ് ചെയ്തത്. തുറക്കാനുള്ള ശ്രമത്തിനിടെ സ്യൂട്ട് കേസ് തലകീഴായി മറിഞ്ഞതാണ് ജോര്‍ജ് പെട്ടിയില്‍ കുടുങ്ങാന്‍ കാരണമെന്നാണ് അനുമമ്നം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍