ഷുഹൈബ് മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളില്‍ സാനിയ മടുത്തിരുന്നു, മൂന്നാം വിവാഹത്തിന് മാലിക്കിന്റെ കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തില്ല

അഭിറാം മനോഹർ

ഞായര്‍, 21 ജനുവരി 2024 (13:18 IST)
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ വെറ്ററന്‍ താരമായ ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്നത്. ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയുമായുള്ള ബന്ധം താരം വേര്‍പെടുത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഷുഹൈബ് മാലിക്കിന്റെ വിവാഹവിവരം പുറത്താകുന്നത്. ഇതിന് പിന്നാലെയാണ് മുസ്ലീം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടുന്ന ഖുല പ്രകാരം മാലിക്കില്‍ നിന്നും സാനിയ വിവാഹമോചനം നേടിയിരുന്നതായി സാനിയയുടെ കുടുംബം സ്ഥിരീകരിച്ചത്.
 
2022ന്റെ അവസാനത്തോടെ തന്നെ സാനിയ ഖുല പൂര്‍ത്തിയാക്കി മാലിക്കില്‍ നിന്നും വിവാഹമോചനം നേടിയിരുന്നുവെന്നും ഇതിന് ശേഷം ദീര്‍ഘകാലമായി ഇരുവരും പിരിഞ്ഞുജീവിക്കുകയായിരുന്നുവെന്നും പാക് മാധ്യമമായ ജിയോ ന്യൂസ് പറയുന്നത്. 2022 മുതല്‍ ഇരു താരങ്ങളുടെയും വേര്‍പിരിയല്‍ തലക്കെട്ടുകളില്‍ വന്നിരുന്നെങ്കിലും വിവാഹമോചനം സ്ഥിരീകരിച്ചിരുന്നില്ല. വിവാഹത്തിന് ശേഷവും മറ്റ് സ്ത്രീകളുമായി മാലിക് അടുപ്പം പുലര്‍ത്തിയിരുന്നതാണ് സാനിയയുമായുള്ള ബന്ധം വേര്‍പിരിയുന്നതിലേയ്ക്ക് എത്തിച്ചതെന്ന് പാക് മാധ്യമം പറയുന്നു. സാനിയ ആദ്യഘട്ടത്തില്‍ ഈ ബന്ധങ്ങള്‍ കണ്ടില്ലെന്നും നടിച്ചെന്നും ക്ഷമ നശിച്ച ഘട്ടത്തിലായിരുന്നു വിവാഹമോചനത്തിനുള്ള തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഷുഹൈബ് മാലിക്കിന്റെ പരസ്ത്രീബന്ധങ്ങളില്‍ മാലിക്കിന്റെ കുടുംബത്തില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് പാക് നടി സനാ ജാവേദുമായി മാലിക് വിവാഹിതനായത്. എന്നാല്‍ മാലിക്കിന്റെ കുടുംബത്തില്‍ നിന്നും ആരും തന്നെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. വിവാഹത്തെ പറ്റി അറിയുന്നത് സമൂഹമാധ്യമങ്ങളില്‍ നിന്നായിരുന്നുവെന്നാണ് മാലിക്കിന്റെ സഹോദരി ഭര്‍ത്താവ് ഇമ്രാന്‍ സഫര്‍ ജിയോ ന്യൂസിനോട് പ്രതികരിച്ചത്. 2010ലായിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം. വിവാഹശേഷം ദുബായിലായിരുന്നു ഇരുവരുടെയും താമസം. 2018ല്‍ ഇവര്‍ക്ക് ഇഷാന്‍ എന്നൊരു മകന്‍ പിറന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍