അതിജീവിച്ചത് ഓസീസ് പേസ് അക്രമണത്തെ മാത്രമല്ല, പരിക്കുകളെയും അധിക്ഷേപത്തെയും, ഇന്ത്യക്ക് വിജയത്തേക്കാൾ മധുരമുള്ള സമനില

തിങ്കള്‍, 11 ജനുവരി 2021 (18:03 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഓസീസ് പേസ് വീര്യത്തെ മാത്രമല്ല. ക്യാപ്‌റ്റൻ വിരാട് കോലിയും ടീമിലെ മുൻ നിര ബൗളർമാരായ ഇഷാന്ത് ശർമയുടെയും മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും അഭാവത്തിലാണ് ടീം പരാജയമറിയാതെ കുതിക്കുന്നതെന്നാണ് പ്രധാനപ്പെട്ട സംഗതി.
 
കരുത്തരായ ഓസീസ് ടീമിനെതിരെ പുതിയ പേസർമാരുമായി ഓസീസിൽ കളിക്കുക എന്നത് തന്നെ ആത്മഹത്യപരമാണ് എന്നിടത്ത് നിന്നാണ് ഇന്ത്യൻ ടീം ഓസീസിൽ പുതിയ നേട്ടങ്ങൾ രചിക്കുന്നത്. മൂന്നാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ടതും ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയതും മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായി. കൂടാതെ മത്സരത്തിനിടെ റിഷഭ് പന്തിനും രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേൽക്കുക കൂടി ചെയ്‌തു. പരിക്കിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടിയാണ് ഹനുമാ വിഹാരി ഇന്ത്യക്കായി ബാറ്റ് വീശിയത്. എന്നിട്ടും അശ്വിനൊപ്പം ഓസീസ് ബൗളിങ് നിരയ്‌ക്കെതിരെ കനത്ത പ്രതിരോധം തീർക്കാൻ വിഹാരിക്കായി.
 
ഇതോടെ ഇന്ത്യ പൊരുതി നേടിയ സമനിലയെ ഒന്നടങ്കം അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സച്ചിൻ,ലക്ഷ്‌മൺ,സെവാഗ് തുടങ്ങി പല മുൻ താരങ്ങളും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. അവിസ്‌മരണീയമായ പോരാട്ടം, ചെറുത്ത് നിൽപ് എന്നിങ്ങനെയാണ് മത്സരത്തെ താരങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍