ഇങ്ങനെ ഇന്ത്യയിൽ മാത്രമേ നടക്കൂ, ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീർ

ശനി, 26 ഡിസം‌ബര്‍ 2020 (15:23 IST)
ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള  ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ ഓപ്പണിങ് താരം ഗൗതം ഗംഭീർ. അഡലെയ്‌ഡ് ടെസ്റ്റിൽ നിന്നും നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ മെൽബണിൽ കളിക്കാനിറങ്ങിയത്. ടീമിൽ പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം രവീന്ദ്ര ജഡേജ ടീമിലെത്തിയപ്പോൾ പൃഥ്വി ഷാക്ക് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയിരുന്നു.
 
എന്നാൽ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും പന്ത് തിളങ്ങിയില്ലെങ്കിൽ ഇന്ത്യ എന്ത് ചെയ്യുമെന്നാണ് ഗംഭീർ ചോദിക്കുന്നത്. ഇതാണ് ഇന്ത്യൻ ടീമിന്റെ പ്രശ്‌നം. ഇവിടെ ആരുടെയും സ്ഥാനം സുരക്ഷിതമല്ല.രാജ്യത്തെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ പ്രതിഭാധനരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാൽ സ്വന്തം സ്ഥാനത്തെക്കുറിച്ച് സുരകഷിതത്വമില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. ഗംഭീർ പറഞ്ഞു.
 
ഇന്ത്യയല്ലാതെ വേറൊരു ടീമും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിക്കറ്റ് കീപ്പര്‍മാരെ മാറി മാറി പരീക്ഷിക്കില്ല. ബൗളർമാരെ മാറ്റുന്നത് പോലെ സാഹചര്യങ്ങൾക്കനുസരിച്ച് കീപ്പർമാരെ മാറ്റുന്നത് നീതികരിക്കാനാവില്ല, സത്യം പറഞ്ഞാൽ ടീം മാനേജ്മെന്‍റ് സാഹയോടും പന്തിനോടും ചെയ്യുന്നത് നീതികേടാണ്. ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍