ചില നായികമാർ സിനിമയിൽ നിന്നും എന്നെ മാറ്റാൻ ആവശ്യപ്പെട്ടു, ജയ് ഗണേശിനെതിരെ ആസൂത്രിത ക്യാമ്പയിൻ നടക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ

അഭിറാം മനോഹർ

തിങ്കള്‍, 18 മാര്‍ച്ച് 2024 (19:52 IST)
മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നായകനടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സിനിമാകരിയറില്‍ വര്‍ഷങ്ങളായി ഉണ്ടെങ്കിലും ഉണ്ണി മുകുന്ദന് വലിയൊരു ഹിറ്റ് ലഭിക്കുന്നത് 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയിലൂടെയായിരുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയെങ്കിലും സിനിമയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും തിരെഞ്ഞെടുക്കുന്ന സിനിമകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
 
മേപ്പടിയാന്‍ സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെതിരെ ആരോപിക്കപ്പെട്ട സംഘപരിവാര്‍ ചായ്‌വ് മാളികപ്പുറത്തിലൂടെ വ്യക്തമായെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിന് പിന്നാലെ ജയ് ഗണേഷ് എന്ന പുതിയ സിനിമ പ്രഖ്യാപിച്ചതും ചര്‍ച്ചയായി.ഇപ്പോഴിതാ ചില മുന്‍ നിര നായികമാര്‍ സിനിമയില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും ചില പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ തനിക്കൊപ്പം സിനിമ ചെയ്യാതെ മാറിനില്‍ക്കുകയാണെന്നും ചില മുന്‍നിര നായികമാര്‍ തന്നെ ഒഴിവാക്കാന്‍ സംവിധായകരോട് ആവശ്യപ്പെട്ടുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
 
നായകന്മാര്‍ നായികമാരെ മാറ്റാന്‍ പറയുന്ന ക്ലീഷെ നിങ്ങള്‍ കേട്ടുകാണും. ഇത് മറ്റൊരു വശമാണ്. ഞാനത് കാര്യമാക്കുന്നില്ല. എങ്കിലും എന്റെ വശവും കേള്‍ക്കേണ്ടതാണെന്ന് താന്‍ കരുതുന്നതായും തന്റെ പുതിയ സിനിമയായ ജയ് ഗണേഷിനെതിരെ ആസൂത്രിത ക്യാമ്പയിന്‍ നടക്കുന്നതായും ഉണ്ണി മുകുന്ദന്‍ തുറന്നടിച്ചു. ദൈവം,മതം എന്നിവയെ ചുറ്റിപറ്റി പല സിനിമകളും ഇവിടെ വന്നിട്ടുണ്ട്. മാലിക്,ആമേന്‍ തുടങ്ങിയ സിനിമകള്‍ വന്നു. അത് പ്രശ്‌നമായില്ല. നന്ദനം വന്നു. അങ്ങനെ ഒരുപാട് സിനിമകള്‍ ഉണ്ട്. ഇത്തരം സിനിമകള്‍ ആദ്യമായി കൊണ്ടുവന്നത് താനല്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിനിടെയാണ് ഉണ്ണിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍