മോഹന്‍ലാലിനെതിരെ എന്തും പറയാം എന്ന് കരുതരുത്: സിനിമ പ്രേക്ഷക കൂട്ടായ്‌മ

ചൊവ്വ, 24 ജൂലൈ 2018 (17:49 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നത് വിവാദം ആക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പറഞ്ഞു. ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ ആരെ ക്ഷണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. ആ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ മുഖ്യാതിഥിയായി ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുള്ളത്.
 
ഈ ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന ആവശ്യം എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. മോഹന്‍ലാല്‍ എന്ന നടനോട് ചിലരുടെ വ്യക്തിവിരോധം തീര്‍ക്കാനുള്ള വേദിയായി ഈ ചടങ്ങിനെ മാറ്റുകയാണ്.
 
അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആള്‍ ആണോ മോഹന്‍ലാല്‍? തന്റെ നടന വൈഭവം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമായ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ സ്വയം ചിന്തിക്കണം. അഭിപ്രായ വ്യത്യാസം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്റെ പേരില്‍ എന്തും പറയാം എന്ന സ്ഥിതി മാറേണ്ടതുണ്ട്.
 
മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെ നിങ്ങുമ്പോള്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ കൊണ്ടുള്ള നേട്ടം എന്താണ്? വിവാദം കൊണ്ടുവരുന്നവര്‍ മാത്രമാണ് ശരിയെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ എല്ലാവരും തയ്യാറാകണം. കേരളത്തിലെ പ്രേക്ഷകരെ ആരുടെയും ഇഷ്ടത്തിന് ലഭിക്കില്ല. ശരിയുടെ ഭാഗത്തുമാത്രമേ പ്രേക്ഷകര്‍ നില്‍ക്കൂ. അത് കൊണ്ടാണ് ഇക്കാര്യത്തിലുള്ള വിവാദം ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ബന്ധപ്പെട്ടവര്‍ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.
 
സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച് ചെയ്ത് പരിഹാരം കണ്ടെത്താന്‍ "അമ്മ" ഉള്‍പ്പടെയുള്ള എല്ലാ ബന്ധപ്പെട്ട സംഘടനകളും തയ്യാറാകണമെന്നും അതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും സലിം പി ചാക്കോ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍