ഇന്നസെന്റ് ചിരികളില്ലാത്ത ഒരു വര്‍ഷം...!

രേണുക വേണു

ചൊവ്വ, 26 മാര്‍ച്ച് 2024 (10:51 IST)
നടന്‍ ഇന്നസെന്റ് ഓര്‍മയായിട്ട് ഒരു വര്‍ഷം. 2023 മാര്‍ച്ച് 26 ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇന്നസെന്റ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 75 വയസ്സായിരുന്നു. അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഇന്നസെന്റിന്റെ ഹാസ്യ കഥാപാത്രങ്ങള്‍ മലയാളി ഒരുകാലത്തും മറക്കില്ല. 
 
മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നസെന്റിന്റെ ഓര്‍മ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഇന്നച്ചന്‍. 1948 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. മലയാളം. തമിഴ്, തെലുങ്ക് ഭാഷകളിലായി 700 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മാതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു. 
 
റാംജി റാവു സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ്, കിലുക്കം, കാബൂളിവാല, മിഥുനം, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, നാടോടിക്കാറ്റ്, മണിച്ചിത്രത്താഴ്, മനസ്സിനക്കരെ, നരന്‍, കല്യാണരാമന്‍, ക്രോണിക് ബാച്ചിലര്‍ തുടങ്ങി മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമകളിലെല്ലാം ഇന്നസെന്റിന്റെ സാന്നിധ്യമുണ്ട്. രാഷ്ട്രീയത്തിലും ഇന്നസെന്റ് വിജയക്കൊടി പാറിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്നസെന്റ് പി.സി.ചാക്കോയെ തോല്‍പ്പിച്ച് ലോക്‌സഭാംഗമായി. 2019 ലെ തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാനോട് പരാജയപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍