വൈകിപ്പോയ പ്രണയങ്ങള്‍ !

Webdunia
IFMIFM
പ്രണയത്തിന് അതിര്‍വരമ്പുകളില്ല. ഏതു പ്രായത്തിലും പ്രണയിക്കാം. കൌമാരത്തില്‍ തോന്നുന്നത് പരസ്പരാകര്‍ഷണത്തിന്‍റെ പ്രതിഫലനമാണെങ്കില്‍ മുതിര്‍ന്നവരില്‍ അത് നഷ്ടബോധത്തിന്‍റെയോ വീണ്ടുകിട്ടലിന്‍റെയോ പ്രതീകമായിരിക്കും.

ജീവിതസായാഹ്നത്തില്‍ പ്രണയിക്കുന്ന ഒരുപാടുപേര്‍ ഉള്‍പ്പെടുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ പുറത്തു പറയാനോ അറിയിക്കാനോ കഴിയാതെ പോകുന്നതാണ് മിക്കവരിലും അത്. അല്ലെങ്കില്‍ ജീവിത സായന്തനത്തില്‍ പരസ്പരാശ്രയത്തിന് കണ്ടെത്തുന്ന ചുമലുകള്‍ക്കു പോളും അവിഹിതമെന്ന പഴി കേള്‍ക്കേണ്ടിവന്നേക്കാം.

വിവാഹശേഷമുള്ള പ്രണയമോ, വാര്‍ദ്ധക്യകാലത്തെ പ്രണയമോ അംഗീകരിക്കാന്‍ സ്വാഭാവിക പ്രണയങ്ങള്‍ പോലും അംഗീകരിക്കാന്‍ വിമുഖതയുള്ള നമ്മുടെ സമൂഹത്തിനു കഴിഞ്ഞു എന്നുവരില്ല. ആരും താങ്ങിനും തണലിനുമില്ലാത്തവര്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചാല്‍ പരിഹസിച്ചു ചിരിക്കുന്ന സമൂഹം.

വീട്ടില്‍ ഒറ്റക്കാക്കിയോ അനാഥാലയങ്ങളില്‍ തള്ളിയോ, വിദേശത്തു കഴിയുന്ന മക്കള്‍ക്കു പോലും അത്തരമൊരു കൂടിച്ചേരല്‍ അംഗീകരിക്കാന്‍ കഴിയാറില്ല. പലപ്പോഴും ഒറ്റപ്പെടലോ, സമാന ഹൃദയങ്ങളുടെ അടുപ്പമോ, നഷ്ടപ്പെട്ട ആരുടെയെങ്കിലും സാന്നിദ്ധ്യം നല്‍കാന്‍ പങ്കാളിക്കു കഴിയുന്നതോ, ആഘോഷിക്കാന്‍ കഴിയാതെ പോയ യുവത്വത്തെ ഓര്‍മ്മപ്പെടുത്താന്‍ അവര്‍ക്കു കഴിയുന്നതോ ഒക്കെയാകും മിക്കവരെയും വാര്‍ദ്ധക്യ പ്രണയങ്ങളില്‍ എത്തുക.

അത്യന്തം സങ്കീര്‍ണ്ണമായ മനുഷ്യമനസ്സ് ഉറച്ചു നില്‍ക്കാന്‍ ഇടയില്ലാത്തതും ആശ്രയമറ്റതുമാണെങ്കില്‍ തീര്‍ച്ചയായും വഴിതെറ്റിയലഞ്ഞേക്കാം. നാം കെട്ടിപ്പടുത്ത സാമൂഹ്യവ്യവസ്ഥകളില്‍ നിലനില്‍ക്കാന്‍ ആ പ്രണയത്തിന് ബുദ്ധിമുട്ടാണെങ്കിലും അവരെ മനസ്സിലാക്കാന്‍ പുതിയ തലമുറയെങ്കിലും ശ്രമിക്കേണ്ടതുണ്ട്.

ആര്‍ക്കാണ് ഒറ്റപ്പെടാനും, സ്നേഹത്തില്‍ നിന്നു കരുതലില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഇഷ്ടമുള്ളത്? അതു തന്നെയാണ് ജീവിത സായന്തനത്തിലെ പ്രണയങ്ങള്‍ക്കുള്ള ഉത്തരവും.