കോച്ചിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ട്രെയിനുകള്‍ വൈകി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 ജനുവരി 2026 (17:42 IST)
കൊച്ചി: ട്രെയിനില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഇസൈവാനി കുഞ്ഞിപിള്ളയാണ് സ്ത്രീയുടെ പേര്. ഏകദേശം 40 വയസ്സ് പ്രായം തോന്നും. തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സ്ത്രീയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. റെയില്‍വേ പോലീസിന്റെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച്  അവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
 
ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 16187 കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസിന്റെ എസ് 4 കോച്ചിലാണ് സത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എറണാകുളത്ത് എത്തിയ ട്രെയിന്‍ പിന്നീട് കോട്ടയം പാസഞ്ചറായി സഞ്ചരിക്കുകയായിരുന്നു. കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് ഇസൈവാനി ട്രെയിനില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. ആദ്യം ഉറങ്ങുകയാണെന്നാണ് കരുതിയതെങ്കിലും അനങ്ങാതെ കിടക്കുകയായിരുന്നു. 
 
പരിശോധനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം ട്രെയിനില്‍ നിന്ന് മാറ്റി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവര്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്നും മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഇതുമൂലം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍