സ്ത്രീകള്‍ സൂക്ഷിക്കുക, മുടി മുറിക്കുന്ന പ്രേതത്തിന്‍റെ വികൃതികള്‍ തുടരുന്നു; ഭീതിയില്‍ ജനം

തിങ്കള്‍, 14 ഓഗസ്റ്റ് 2017 (17:08 IST)
‘മുടി മുറിക്കുന്ന പ്രേതം’ വിഹാരം തുടരുകയാണ്. മുംബൈയില്‍ പലയിടങ്ങളില്‍ നിന്ന് അനവധി സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉറങ്ങിക്കിടന്ന 16കാരിയുടെ മുടി ‘പ്രേതം’ മുറിച്ചെടുത്തതാണ് നലസോപരയിലെ ജനങ്ങളെ ഇപ്പോള്‍ ഭീതിയിലാഴ്ത്തുന്നത്.
 
ഈയാഴ്ചയില്‍ തന്നെ ഭിവാന്‍‌ഡിയില്‍ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വാട്സ് ആപിലൂടെ അവ വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇതോടെ മുടി മുറിക്കുന്ന പ്രേതത്തോടുള്ള ഭീതിയിലാണ് ജനത കഴിയുന്നത്.
 
സ്ത്രീകളുടെ നീണ്ട മുടി ആഭിചാരകര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ദുഷ്ടശക്തികള്‍ മുറിച്ചെടുക്കുന്നതാണെന്നാണ് നിഗമനം. അതല്ല, ഇത് യഥാര്‍ത്ഥ പ്രേതബാധയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
 
“പുലര്‍ച്ചെ 3.30ന് എന്‍റെ മകള്‍ പഠിക്കാനായി എഴുന്നേറ്റതാണ്. എന്നാല്‍ തന്‍റെ മുടി ആരോ മുറിച്ചുമാറ്റിയിരിക്കുന്നതുകണ്ട് ഭയന്നുകരഞ്ഞ അവള്‍ ബോധംകെട്ടു വീണു” - മുടി മുറിച്ചുമാറ്റപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.
 
പ്രേതത്തെ ഭയന്ന് ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ സ്ത്രീകള്‍ മുടി പ്ലാസ്റ്റിക് ബാഗുകളും കോട്ടണ്‍ തുണികളും ഉപയോഗിച്ച് കെട്ടി സൂക്ഷിക്കുകയാണ്. പലരും വീടുകളില്‍ പ്രേതത്തിനെതിരെ ഹോമം ഉള്‍പ്പടെയുള്ള പൂജാകര്‍മ്മങ്ങളും ചെയ്യുന്നുണ്ട്. 
 
പെണ്‍കുട്ടിയുടെ മുടിമുറിച്ച സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും ഇത്തരം മുടിമുറിക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക