ഡെവിള്‍സിനും ചാര്‍ജേഴ്സിനും വിജയം

ചൊവ്വ, 21 ഏപ്രില്‍ 2009 (15:19 IST)
ഐപി‌എല്‍ രണ്ടാംദിനത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും ഡെക്കാന്‍ ചാര്‍ജേഴ്സിനും വിജയം. ഡെയര്‍ ഡെവിള്‍സ് പഞ്ചാബ് കിങ്സ് ഇലവനെയും ഡെക്കാന്‍ ചാര്‍ജേഴ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് തോല്‍‌പിച്ചത്.

ഡെവിള്‍സും കിങ്സ് ഇലവനുമായുള്ള മത്സരം മഴ മൂലം 12 ഓവറുകളാക്കി ചുരുക്കിയിരുന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഡെവിള്‍സ് ഐപി‌എല്‍ രണ്ടാം സെക്ഷനിലെ കന്നിജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിങ്സ് ഇലവന് രവി ബൊപ്പാറയും കരണ്‍ ഗോയലും മികച്ച തുടക്കം നല്‍കി. ഗോയല്‍ 21 പന്തില്‍ നിന്ന് 38 ഉം ബൊപ്പാറ 16 പന്തില്‍ നിന്ന് 22 ഉം റണ്‍സെടുത്തു. കിങ്സ് ഇലവന്‍ നായകന്‍ യുവരാജിന് 16 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

തുടര്‍ന്നിറങ്ങിയ കുമാര്‍ സംഗക്കാരയും ജയവര്‍ധനെയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒറ്റയക്കം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 12 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സായിരുന്നു കിങ്സിന്‍റെ സ്കോര്‍. ന്യൂസിലാന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറിയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഡെവിള്‍സിന് വിജയമൊരുക്കിയത്.

തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഡെവിള്‍സിനെ ഓപ്പണിംഗ് സഖ്യമായ ഗംഭീറും സെവാഗും തന്നെ വിജയത്തിലെത്തിച്ചു. ഗംഭീര്‍ പുറത്താകാതെ 15 റണ്‍സും സെവാഗ് 38 റണ്‍സും നേടി. 4 ഓവറുകള്‍ പൂര്‍ത്തിയായപ്പോഴേക്കും ഇരുവരും ഡെവിള്‍സിന്‍റെ സ്കോര്‍ 58 ല്‍ എത്തിച്ചു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 വിക്കറ്റിന് ഡെവിള്‍സിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

എട്ട് വിക്കറ്റിനായിരുന്നു പ്രബലരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡെക്കാന്‍ ചാര്‍ജേഴ്സ് മുട്ടുകുത്തിച്ചത്. ടോസിന്‍റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ റൈഡേഴ്സിന് 19.4 ഒവറുകള്‍ക്കുള്ളില്‍ കൂടാരം കയറേണ്ടിവന്നു. 101 റണ്‍സായിരുന്നു അവരുടെ മുതല്‍ക്കൂട്ട്. 31 റണ്‍സെടുത്ത ബ്രാഡ് ഹോഡ്ജ് മാത്രമാണ് സമയോചിത ബാറ്റിംഗിലൂടെ തിളങ്ങിയത്.

ബ്രന്‍ഡന്‍ മക്‍കെല്ലം (3 പന്തില്‍ നിന്ന് 1) ക്രിസ് ഗെയ്‌ല്‍ (12 പന്തില്‍ നിന്ന് 10 റണ്‍സ്) സൌരവ് ഗാംഗുലി (12 പന്തില്‍ നിന്ന് 1) തുടങ്ങിയവര്‍ ആദ്യം തന്നെ പുറത്തായി. ചാര്‍ജേഴ്സിന് വേണ്ടി നാല് വിക്കറ്റുകള്‍ കൊയത ആര്‍ പി സിങും 2 വിക്കറ്റുകള്‍ വീതമെടുത്ത ഓജയും സ്റ്റൈറിസുമാണ് റൈഡേഴ്സിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ചാര്‍ജേഴ്സ് 13 ഓവറുകള്‍ക്കുള്ളില്‍ ലക്‍ഷ്യം മറികടക്കുകയായിരുന്നു. 43 റണ്‍സെടുത്ത ഹെര്‍ഷ്‌ലെ ഗിബ്സാണ് ടോപ് സ്കോറര്‍. ഗില്‍ക്രിസ്റ്റ് പതിമൂന്നും വിവി‌എസ് ലക്ഷ്മണ്‍ 10 ഉം റണ്‍സെടുത്തു. രോഹിത് ശര്‍മ 36 റണ്‍സും നേടി.

വെബ്ദുനിയ വായിക്കുക