ഐപി‌എല്‍: ഇന്‍ഷുറന്‍സ് തുകയും ഇരട്ടി

ചൊവ്വ, 21 ഏപ്രില്‍ 2009 (15:13 IST)
ഐ‌പി‌എല്‍ മത്സരങ്ങള്‍ ഇക്കുറി ഇരട്ടി തുകയ്ക്കാണ് സംഘാടകര്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. 286 മില്യന്‍ യു‌എസ് ഡോളറാണ് ഇന്‍ഷ്വറന്‍സ് മൂല്യം. സുരക്ഷാ ആശങ്കയും വിദേശത്തേക്ക് ടൂര്‍ണ്ണമെന്‍റ് മാറ്റിയതുമാണ് തുക ഉയര്‍ത്തിയത്.

കഴിഞ്ഞ വര്‍ഷം 125 മില്യന്‍ യു‌എസ് ഡോളര്‍ മാത്രമാണ് ഇന്‍ഷുറന്‍സിനായി സംഘാടകര്‍ ചെലവഴിച്ചത്. ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായാണ് ഐപി‌എല്‍ ഇന്‍ഷുറന്‍സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ധോണിയാണ് ഏറ്റവും കൂടുതല്‍ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന കളിക്കാരന്‍. 10.5 മില്യണ്‍ യു‌എസ് ഡോളറാണ് ധോണിയുടെ സുരക്ഷാതുക. സച്ചിനും സൌരവ് ഗാംഗുലിയും യുവരാജ് സിംഗുമാണ് ധോണിയുടെ പിന്നില്‍ അണിനിരക്കുന്ന താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സിലെ സനത് ജയസൂര്യയാണ് ഏറ്റവും കൂടുതല്‍ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വിദേശതാരം. 2.5 മില്യണ്‍ ഡോളറിലാണ് താരങ്ങളുടെ ഇന്‍ഷുറന്‍സ് മൂല്യം ആരംഭിക്കുന്നത്. എട്ട് ടീമുകളും 4,30,000 യു‌എസ് ഡോളര്‍ വീതമാണ് ഇന്‍ഷുറന്‍സിനായി മുടക്കിയിരിക്കുന്നത്.

കളിക്കാര്‍ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനെത്തുന്നത് മുതല്‍ മടങ്ങി വീട്ടിലെത്തുന്നത് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുമെന്ന് ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക