അരുണിമയ്‌ക്ക് പറയാനുണ്ട്, കൃത്രിമകാലുമായി ചരിത്രത്തിലേക്ക് നടന്ന് നീങ്ങിയ കഥ

അഭിറാം മനോഹർ

തിങ്കള്‍, 2 മാര്‍ച്ച് 2020 (18:56 IST)
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കീഴടക്കിയവർ എത്രപേരുണ്ട്. ആദ്യമായി ടെൻസിംഗും ഹിലാരിയും ആ മഹാമേരു കീഴടക്കിയ ശേഷം നിരവധി പേർ ആ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പലരും ആ ശ്രമങ്ങളിൽ വിജയിക്കാനാവാതെ മരണപ്പെട്ടു. ഉയരം മാത്രമായിരുന്നില്ല എവറസ്റ്റ് മനുഷ്യന് മുന്നിൽ വെച്ച വെല്ലുവിളി. കാലവസ്ഥ,മഞ്ഞുവീഴ്ച്ച തുടങ്ങി അതിനോട് അടുത്തുള്ള എല്ലാം തന്നെ മനുഷ്യന് വെല്ലുവിളി തന്നെയായിരുന്നു. എങ്കിൽ പോലും നിരവധി പേർ ആ മഹാമേരുവിനെ കീഴടക്കുക തന്നെ ചെയ്‌തു. രണ്ട് കാലുള്ളവർക്ക് പോലും ദുഷ്‌കരമായ നേട്ടം പക്ഷേ ഒരു കാലില്ലാതെ കൃത്രിമക്കാലുപയോഗിച്ച് കൊണ്ട് കീഴടക്കുക എന്നത് ചിന്തിച്ചു നോക്കു, അത്രയേറെ വലിയ അത്‌ഭുതം മറ്റെന്തുണ്ട്. എങ്കിൽ അത്തരമൊരു നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് ഇന്ത്യക്കാരിയായ അരുണിമ സിൻഹ. കൃത്രിമക്കാലുകൾ കൊണ്ട് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത.
 
എവറസ്റ്റ് കീഴടക്കുന്നതിന് മുൻപ് മുൻ നാഷണൽ വോളിബോൾ കളിക്കാരിയായിരുന്നു അരുണിമ. ഉത്തർപ്രദേശിലെ അംബേദ്‌ക്കർ നഗറിൽ നിന്നും പരിശ്രമം വഴി ഇന്ത്യയുടെ ദേശീയ ടീമിൽ അംഗമായ വനിതയായിരുന്നു അവർ. എന്നാൽ 2011ലെ ഒരു ദിവസത്തെ ട്രയിൽ യാത്ര പക്ഷേ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന അരുണിമയെ ഒരു നാൾ കൊള്ളക്കാരുടെ സംഘം ആക്രമിച്ചു. അവരെ ചെറുക്കുവാനുള്ള ശ്രമത്തിനിടയിലാണ് അരുണിമ ട്രയിനിൽ നിന്നും തെറിച്ച് വീണത്. റെയിൽവേ ട്രാക്കിലേക്ക് തെറിച്ച് വീണ അരുണിമയുടെ കാലിലൂടെ അടുത്ത ട്രാക്കിലൂടെ വന്ന ട്രയിൻ കയറിയിറങ്ങി. രാത്രിയായിരുന്നതിനാൽ പ്രദേശവാസികൾ അവളെ കണ്ടെടുക്കുന്നതിനും തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനും മണിക്കൂറുകൾ തന്നെ വേണ്ടിവന്നു.
 
ആ അപകടം വഴിയാണ് അരുണിമയ്‌ക്ക് തന്റെ കാൽ നഷ്ടപ്പെട്ടത്. ഇന്ത്യയുടെ ദേശീയ ടീമംഗവും അപകടത്തിൽ കാൽ നഷ്ടപ്പെട്ടതും കൊണ്ട് അരുണിമക്ക് ഇന്ത്യന്‍ റെയില്‍വേ അവള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. ആള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ചികിത്സ. നാല് മാസ കാലത്തോളം എയിംസിൽ ചികിത്സ തുടർന്നു. പിന്നീട് ഒരു സ്വകാര്യ കമ്പനിയാണ് അരുണിമക്ക് കൃത്രിമക്കാൽ നൽകിയത്. അപകടത്തെ തുടർന്ന് വിശ്രമത്തിലായിരിക്കുന്ന സമയത്താണ് അരുണിമക്ക് എവറസ്റ്റ് കീഴടക്കണമെന്നുള്ള ആഗ്രഹം വരുന്നത്. സാധരണ ആരോഗ്യമുള്ളവർക്ക് തന്നെ പ്രയാസമേറിയ ഒരു കാര്യം അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഒരാൾ ചെയ്യുന്നു എന്നത് തന്നെ അരുണിമയുടെ തീരുമാനത്തെ എതിർക്കുന്നതിന് കാരണമായി. എന്നാൽ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈവിടാതെ അരുണിമ പ്രയത്നിച്ചു. അങ്ങനെ അവർ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ ബചേന്ദ്രി പാലുമായി സൗഹൃദത്തിലായി. ശേഷം ബചേന്ദ്രപാലാണ്  അരുണിമയ്ക്ക് എവറസ്റ്റ് കീഴടക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നത്.നീണ്ട പരിശ്രമത്തിനൊടുവിൽ അരുണിമ എവറസ്റ്റ് കീഴടക്കുക തന്നെ ചെയ്‌തു.പിന്നീട് കിളിമഞ്ചാരോ അടക്കം നിരവധി കൊടുമുടികള്‍. 2015 ല്‍ രാജ്യം അരുണിമയെ പദ്മശ്രീ നല്‍കി ആദരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍